KERALA

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി | സംസ്ഥാന നേതൃത്വത്തെ കടന്നാക്രമിച്ച് പൊതുചര്‍ച്ച; അടിമുടി മാറ്റത്തിന് മാർഗരേഖ

പാർട്ടി നേതാക്കൾ നവംബർ മാസത്തിനകം സ്വത്ത് വിവരങ്ങൾ വിശദീകരിക്കണമെന്ന പ്രധാന നിർദേശവും മാർഗരേഖയില്‍

Author : ന്യൂസ് ഡെസ്ക്

തെറ്റ് പറയലല്ല തിരുത്തൽ നിർദേശിക്കലാണ് വേണ്ടതെന്ന് നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടും സംസ്ഥാന നേതൃത്വത്തെ കടന്നാക്രമിച്ച് സിപിഐഎം വിപുലീകൃത കമ്മറ്റിയിൽ പൊതുചർച്ച. തെരഞ്ഞെടുപ്പ് തോൽവിയിൽ ഉത്തരവാദിത്തം കീഴ്ഘടകങ്ങളിൽ കെട്ടിവയ്ക്കാൻ ആകില്ലെന്ന് വിമർശനം ഉയർന്നു. എല്‍ഡിഎഫ് സർക്കാരിൽ പാർട്ടിക്ക് നിയന്ത്രണമില്ലാത്തത് പാർട്ടിയെ തന്നെ ദുർബലമാക്കി എന്നും അഭിപ്രായമുണ്ടായി. സിപിഐഎം സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച മാർഗരേഖയിൽ പാർട്ടി നേതാക്കൾ നവംബർ മാസത്തിനകം സ്വത്ത് വിവരങ്ങൾ വിശദീകരിക്കണമെന്ന പ്രധാന നിർദേശവും ഉണ്ട്.

തെറ്റെല്ലാം പാർട്ടി കണ്ടെത്തിയെന്നും ഇനി തിരുത്തി മുന്നോട്ടു പോകുകയാണ് വേണ്ടതെന്നുമാണ് വിപുലീകൃത കമ്മിറ്റിക്ക് മുൻപായി സിപിഐഎം നേതൃത്വം പ്രതിനിധികളോടായി നിർദ്ദേശിച്ചത്. എന്നാൽ പൊതു ചർച്ചയിലേക്ക് വരുമ്പോൾ ഉയരുന്നത് നേതൃത്വത്തിന്റെ വീഴ്ചകളും സംഘടന ദൗർബല്യങ്ങളും ചൂണ്ടിക്കാട്ടിയുള്ള അടിമുടി വിമർശനം. തോൽവിയുടെ ഉത്തരവാദിത്തം പ്രധാനമായും സംസ്ഥാന നേതൃത്വത്തിനാണ് എന്നതാണ് പൊതുവേ ഉയർന്ന വിമർശനം. അത് കീഴ്ഘടകങ്ങളിൽ കെട്ടിവയ്ക്കാൻ ആകില്ല. തദ്ദേശ, ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടി നേരിട്ടിട്ടും പാഠം പഠിക്കാത്ത നേതൃത്വത്തിന്റെ വീഴ്ചയാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കും കാരണം. എൽഡിഎഫ് സർക്കാരിന്റെ ഭരണപരമായ വീഴ്ചകളും തോൽവിക്ക് കാരണമായി. സർക്കാരിനെ നിയന്ത്രിക്കേണ്ട പാർട്ടി പത്തുവർഷത്തെ ഭരണംകൊണ്ട് ദുർബലമാകുകയാണ് ഉണ്ടായതെന്നും പൊതു ചർച്ചയിൽ വിമർശനം ഉയർന്നു.

എംഎൽഎയായ ശേഷവും വി. ജോയിയെ തിരുവനന്തപുരത്ത് വീണ്ടും ജില്ലാ സെക്രട്ടറിയാക്കിയത് എന്തിനെന്ന് തൃശൂരിൽ നിന്നുള്ള പ്രതിനിധികൾ ചോദിച്ചു. തിരുവനന്തപുരത്ത് പാർട്ടിയെ നയിക്കാൻ വേറെ ആരും ഇല്ലേ എന്നും വിമർശനം ഉയർന്നു. വിമർശനങ്ങൾ സ്വാഭാവികമാണെന്നും ചർച്ചകൾക്ക് ഒരു നിയന്ത്രണവും ഇല്ലെന്നാണ് നേതാക്കൾ വിശദീകരിക്കുന്നത്.

അതേസമയം, പാർട്ടിയിൽ സമഗ്ര പരിഷ്കരണമാണ് മാർഗരേഖ നിർദേശിക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മുതൽ ഏരിയ കമ്മിറ്റി അംഗങ്ങൾ വരെ നവംബറിന് മുമ്പ് പാർട്ടിക്ക് മുമ്പിൽ സ്വത്ത് വിവരങ്ങൾ വിശദീകരിക്കണം. അംഗത്വം പുതുക്കുമ്പോൾ സ്വത്തിൽ പാർട്ടി പരിശോധന നടത്തും. നേതാക്കൾ വായ്പ എടുക്കുമ്പോൾ മുൻകൂട്ടി പാർട്ടിയെ അറിയിക്കണം. അംഗങ്ങളുടെ അഴിമതിയും അനധികൃത സ്വത്ത് സമ്പാദനവും തടയലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

SCROLL FOR NEXT