വയനാട്: സിപിഐഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരിക്കെതിരെ ഗുരുതര ആരോപണവുമായി ജീവനക്കാരൻ. ബ്രഹ്മഗിരി സൊസൈറ്റിയിൽ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഓഫീസ് അറ്റൻഡറായിരുന്ന നൗഷാദിൻ്റെ ആരോപണം. 2021ൽ സൊസൈറ്റിയിലേക്ക് ചാക്കിൽ പണം എത്തിച്ച് ജീവനക്കാരുടെ അക്കൗണ്ട് വഴി നിക്ഷേപം നടത്തിയെന്നാണ് നൗഷാദ് വെളിപ്പെടുത്തിയത്.
ചാക്കിൽ കള്ളപ്പണം കടത്തി ബ്രഹ്മഗിരിയിൽ എത്തിച്ചതിന് താൻ സാക്ഷിയാണ് എന്നും നൗഷാദ് പറഞ്ഞു. ബത്തേരിയിലെ ഒരു ബാങ്ക് വഴി സൊസൈറ്റിയിലെ ജീവനക്കാരുടെ അക്കൗണ്ടിലൂടെ ആ പണം വെളുപ്പിച്ചെടുക്കുകയായിരുന്നു.
2021 ലെ ചിത്രങ്ങൾ ഉൾപ്പെടെ പുറത്തുവിട്ടാണ് നൗഷാദ് ആരോപണം ഉയർത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ ഗുരുതരമായ പല ക്രമക്കേടുകളും ബ്രഹ്മഗിരിയിൽ നടന്നിട്ടുണ്ട്. ഏത് അന്വേഷണ ഏജൻസിക്ക് മുൻപിലും കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും നൗഷാദ് വ്യക്തമാക്കി. പണം തിരിച്ച് കിട്ടാൻ നിക്ഷേപകർ പ്രക്ഷോഭം ശക്തമാക്കുമ്പോഴാണ് പാർട്ടിയെ വെട്ടിലാക്കുന്ന പുതിയ ആരോപണം ഉയർന്നിരിക്കുന്നത്.