KERALA

ആലപ്പുഴയിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ അടക്കം പിടിച്ചെടുത്ത് യുഡിഎഫ്; സിപിഐയോട് അതൃപ്തി അറിയിച്ച് സിപിഐഎം

കുട്ടനാട്ടിൽ എൽഡിഎഫിന് അപ്രതീക്ഷിത തോൽവിയാണ് നേരിടേണ്ടി വന്നത്.

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: സിപിഐഎം-സിപിഐ തുറന്ന പോരിന് പിന്നാലെ എൽഡിഎഫിന് കുട്ടനാട്ടിൽ കനത്ത തിരിച്ചടി. ജില്ലാ നേതൃത്വം ഇടപെട്ടിട്ടും സിപിഐ മത്സരത്തിൽ നിന്ന് പിന്മാറാത്തതിൽ സിപിഐഎമ്മിന് കടുത്ത അതൃപ്തിയാണ് ഉള്ളത്. സിപിഐ സിപിഐഎം പോരിൽ എൻസിപിയും അതൃപ്തി പ്രകടിപ്പിച്ചു കൊണ്ട് രംഗത്തെത്തി.

തദ്ദേശ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ഭേദപ്പെട്ട പ്രകടനമെന്ന് വിലയിരുത്തുമ്പോഴും കുട്ടനാട്ടിലേറ്റ അപ്രതീക്ഷിത തിരിച്ചടി എൽഡിഎഫിൽ തെല്ലൊന്നുമല്ലാത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്. സിപിഐഎം - സിപിഐ പോരിൽ മൂന്നു പഞ്ചായത്തുകളാണ് എൽഡ്എഫിനെ കൈവിട്ടത്. മങ്കരിയിലും മുട്ടാറിലും യുഡിഎഫും നീലം പേരൂരിൽ ബിജെപിയും എൽഡിഎഫ് പോരിൽ കളംപിടിച്ചു.

പാർട്ടികോട്ടകൾ തകർത്ത് ചരിത്രത്തിൽ ആദ്യമായി കൈനകരിയിൽ യുഡിഎഫ് ഭരണം പിടിച്ചതും സിപിഐഎമ്മിനെ ക്ഷീണത്തിലാക്കി. അതേസമയം, സിപിഐ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചതിൽ സിപിഐഎമ്മിന് എതിർപ്പുണ്ട്.

ഇടതുമുന്നണിയിലെ അനൈക്യം പരാജയത്തിന് കാരമണായി. സിപിഐ മത്സരിച്ച ഒരു സീറ്റിൽ പോലും അവർക്ക് വിജയിക്കാനും സാധിച്ചില്ല. മത്സരിച്ച് നേട്ടമുണ്ടാക്കി കൊടുത്തത് യുഡിഎഫിനും ബിജെപിക്കുമാണെന്ന് സിപിഐഎം ജില്ലാ ആർ. നാസർ പറഞ്ഞു.

മുന്നണിക്കിടയിലെ മത്സരത്തെ നമ്മളെ എപ്പോഴും പിറകോട്ട് നയിക്കുകയേ ഉള്ളൂ. അതൊരിക്കലും ഗുണം ചെയ്യില്ല. മുകളിലുള്ളവരുടെ നിർദേശം വാങ്ങികൊണ്ട് താഴെത്തട്ടിലുള്ളവരെയൊക്കെ വിളിച്ചിരുത്തി സംസാരിക്കണം. ഇതിൻ്റെയൊക്കെ കാരണം നിസാരവിഷയങ്ങളാകാം. സംസ്ഥാന നേതൃത്വം വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും, പ്രശ്നം പരിഹരിക്കണമെന്നും എംഎൽഎ തോമസ് കെ. തോമസ് പറഞ്ഞു.

ഒരിടത്തും ജയിച്ചില്ലെങ്കിലും സിപിഐഎം സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ സിപിഐയ്ക്ക് സാധിച്ചു എന്നത് തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ മനസിലാകും. ഇനിയും വിഭാഗീയതകൾ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിയമസഭയിലും എൽഡിഎഫിന് കുട്ടനാട് തലവേദനയായി മാറും.

SCROLL FOR NEXT