എം.എം. മണിയെ ഉടുമ്പൻചോലയിൽ നിന്ന് ഒഴിവാക്കിയത് നേതൃത്വം ഇടപെട്ട് 
KERALA

എം.എം. മണിയെ ഉടുമ്പൻചോലയിൽ നിന്ന് ഒഴിവാക്കിയത് നേതൃത്വം ഇടപെട്ട്; സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ വിമർശനം

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തെ മത്സരിപ്പിക്കാൻ എം.എം. മണിയെ ഒഴിവാക്കിയെന്ന് വിമർശനം

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. ഉടുമ്പൻചോലയിൽ നിന്ന് എം.എം. മണിയെ ഒഴിവാക്കിയത് നേതൃത്വം ഇടപെട്ടാണെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തെ മത്സരിപ്പിക്കാനാണ് മണിയെ തഴഞ്ഞതെന്നാണ് ആക്ഷേപം.

മണിയെ മാത്രം ഒഴിവാക്കിയത് ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കി. പീരുമേട്ടിൽ സിപിഐ ഉണർന്ന് പ്രവർത്തിച്ചില്ല എന്നും വിമർശനം ഉയർന്നു. മറ്റുള്ളവർക്ക് രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് നൽകിയപ്പോഴും എം.എം. മണിയെ നേതൃത്വം തഴയുകയായിരുന്നു. ഉടുമ്പൻചോലയിലെ തോൽവിക്ക് എസ്ഐആറും കാരണമായതായും യോഗത്തിൽ അഭിപ്രായം ഉയർന്നു.

ദേവികുളത്തെ തോൽവി അപ്രതീക്ഷിതമായിരുന്നു. രാജേന്ദ്രൻ എഫക്ട് ഉണ്ടായിട്ടില്ലെന്നും ഇടുക്കി ജില്ലാക്കമ്മിറ്റി വിലയിരുത്തി. അതേസമയം പാലക്കാട്ടിലെ സിപിഐഎമ്മിലെ പൊട്ടിത്തെറി. നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണം നടത്തിയതിന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി താക്കീത് നൽകി.

പാർട്ടി അംഗങ്ങൾക്ക് പാർട്ടി ഫോറത്തിൽ ഇരുന്ന് നേതാക്കളെ വിമർശിക്കാം. മാധ്യമങ്ങൾക്ക് മുന്നിലെത്തി വിമർശിക്കുന്നത് സംഘടനാരീതി അല്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. ചിറ്റൂർ, തൃത്താല, കോങ്ങാട് മണ്ഡലങ്ങളിലെ തോൽവി പാർട്ടി വിശദമായി പരിശോധിക്കും. സിപിഐഎം പാലക്കാട് ഏരിയ കമ്മിറ്റിയംഗം അബ്ദുൽ ഷുക്കൂർ ജില്ലാ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത് വിവാദമായിരുന്നു.

SCROLL FOR NEXT