

കാസർഗോഡ്: ഇടതുകോട്ടയായി അറിയപ്പെട്ടിരുന്ന ഉദുമയിലെയും, തൃക്കരിപ്പൂരിലെയും പാർട്ടിയുടെ ദയനീയ തോൽവി ജില്ലാ നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇടതുകോട്ടയിൽ വിള്ളൽ വീണ സാഹചര്യത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്ററിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.
തൃക്കരിപ്പൂരിൽ സംഘടനാ ദൗർബല്യങ്ങൾ ഉണ്ടായത് ഏത് സാഹചര്യത്തിലാണ് എന്ന് പരിശോധിക്കണമെന്ന് വി.പി.പി. മുസ്തഫ ആവശ്യപ്പെട്ടു. സമീപ ജില്ലയിലെ സിപിഐഎമ്മിൻ്റെ സ്ഥാനാർഥി നിർണയവും പരാജയത്തിന് ആക്കം കൂട്ടിയെന്നും സെക്രട്ടറിയേറ്റിൽ വിമർശനം ഉയർന്നു. പാർട്ടിക്ക് അടിപതറിയതോടെ ജില്ലയിൽ സിപിഐഎമ്മിന് എംഎൽഎമാരില്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
മുൻ മുഖ്യമന്ത്രി ഇ.കെ. നയനാർ അടക്കമുള്ള പ്രമുഖ നേതാക്കൾ മത്സരിച്ചിട്ടുള്ള മണ്ഡലമാണ് തൃക്കരിപ്പൂർ. ഇവിടെയാണ് പാർട്ടിക്ക് അടി കിട്ടിയിരിക്കുന്നത്. ചില സ്ഥാനാർഥികൾക്ക് ഉണ്ടായിരുന്ന കച്ചവട ബന്ധം പുറത്തുവന്നതും പരാജയത്തിന് കാരണമായെന്നും യോഗം വിലയിരുത്തി.
സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിൽ നാളെ ചേരാനിരുന്ന ജില്ലാക്കമ്മിറ്റി യോഗം ഇന്ന് ചേരുമെന്നാണ് വിവരം. ജില്ലാക്കമ്മിറ്റി യോഗത്തിലും സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നേക്കും