എറണാകുളം: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ പ്രതികളായിട്ടുള്ള സിപിഐഎം നേതാക്കൾക്ക് ജാമ്യം. കെ. രാധാകൃഷ്ണൻ എം.പി., എ.സി. മൊയ്തീൻ എംഎൽഎ, എം.എം. വർഗീസ് എന്നിവർ ഉൾപ്പെടെ എട്ട് പ്രതികളാണ് കൊച്ചി കലൂരിലെ പിഎംഎൽഎ പ്രത്യേക കോടതിയിൽ ഹാജരായി ജാമ്യമെടുത്തത്. വിചാരണയ്ക്ക് മുന്നോടിയായുള്ള നടപടികളുടെ ഭാഗമായാണ് പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരായത്.
നേതാക്കൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് വിലയിരുത്തിയ കോടതി നേരത്തെ വിചാരണ നേരിടാൻ നിർദേശിച്ചിരുന്നു. കുറ്റപത്രത്തിന്റെ പകർപ്പ് ലഭിച്ച ശേഷം വിടുതൽ ഹർജി നൽകുമെന്ന് പ്രതിഭാഗം അറിയിച്ചു.
അതേസമയം, കേസ് പാർട്ടിയെ തകർക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് കെ. രാധാകൃഷ്ണൻ എം.പി. പ്രതികരിച്ചു. പാർട്ടി പ്രവർത്തകരായതുകൊണ്ടാണ് തങ്ങളെ പ്രതികളാക്കിയതെന്നും കുറ്റം ചെയ്തതു കൊണ്ടല്ല പ്രതികളായതെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ജില്ലാ സെക്രട്ടറി കോടതിയിൽ ഹാജരാകുന്ന കാര്യത്തിൽ അഭിഭാഷകരുമായി ആലോചിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.