KERALA

വിഎസിൻ്റെ കുടുംബം പത്മവിഭൂഷൺ സ്വീകരിക്കില്ല; സ്ഥിരീകരിച്ച് സിപിഐഎം

പാർട്ടി കുടുംബത്തിന് ഒപ്പമെന്ന് സിപിഐഎം സ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ കുടുംബം പത്മവിഭൂഷൺ സ്വീകരിക്കില്ലെന്ന് സ്ഥിരീകരിച്ച് സിപിഐഎം. കുടുംബം ഉചിതമായ എടുക്കട്ടെ എന്നാണ് പാർട്ടി എടുത്ത നിലപാടെന്നും, കൂടിയാലോചനയ്ക്ക് ശേഷം പുരസ്കാരം സ്വീകരിക്കേണ്ട എന്ന് കുടുംബം തീരുമാനിച്ചുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

വിഎസിന് ലഭിച്ച പത്മവിഭൂഷൺ സ്വീകരിക്കുന്നതിൽ പാർട്ടി നിലപാടിനൊപ്പമാണ് കുടുംബമെന്ന് മകൻ വി.എ. അരുൺകുമാർ വ്യക്തമാക്കിയിരുന്നു. പുരസ്കാരത്തെക്കാൾ വലുത് വിഎസിന് ജനമനസിലുള്ള സ്ഥാനമാണ്. ഔദ്യോഗിക പുരസ്കാരങ്ങൾ സ്വീകരിക്കുന്നതിൽ സിപിഐഎമ്മിന് നിലപാടുണ്ടെന്നും വിഎസും ആ മൂല്യങ്ങളെ മുറുകെപ്പിടിച്ചിരുന്നു എന്നും അരുൺ കുമാർ പറഞ്ഞിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കുടുംബത്തിൻ്റെ നിലപാട് വ്യക്തമാക്കിയത്.

വിഎസ് ജീവിച്ചിരുന്നെങ്കിൽ പത്മവിഭൂഷൺ നിരസിച്ചേനെ എന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞിരുന്നു. ഇത്തരത്തിലൊരു അവാർഡ് സ്വീകരിക്കുന്ന രീതി ഞങ്ങൾക്കില്ലെന്ന് വിഎസ് മറുപടി നൽകുകയും ചെയ്യുമായിരുന്നു എന്നും എം.എ. ബേബി വ്യക്തമാക്കിയിരുന്നു. ജ്യോതി ബസുവിനും ഇഎംഎസിനും അവാർഡ് നൽകാമെന്ന് പറഞ്ഞപ്പോൾ അവർ സ്വയം നിരസിക്കുകയായിരുന്നു എന്ന് എം.എ. ബേബി ഓർമപ്പെടുത്തുകയും ചെയ്തിരുന്നു. നിരവധി ചർച്ചകൾക്കൊടുവിലാണ് പുരസ്കാരം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിൽ കുടുംബം എത്തിയത്. 

SCROLL FOR NEXT