കണ്ണൂർ: സിപിഐഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിലും നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം. നേതാക്കൾ തന്നെ വി. കുഞ്ഞികൃഷ്‌ണന് വോട്ട് മറിച്ചതായാണ് ആരോപണം. കുഞ്ഞികൃഷ്ണന് വേണ്ടി പാർട്ടി നേതാക്കൾ രഹസ്യ ക്യാംപെയിൻ നടത്തി. വോട്ട് ചോർത്തിയവരെ പുറത്താക്കണമെന്നാണ് അംഗങ്ങളുടെ ആവശ്യം.
നിലവിലെ ഏരിയ കമ്മിറ്റി പിരിച്ചുവിടണമെന്നും ആവശ്യമുണ്ട്. പയ്യന്നൂരിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിൽ പാർട്ടിയെ എത്തിച്ചു. ആളുകളുടെ മുഖത്തു നോക്കാൻ പറ്റാത്ത സ്ഥിതിയായി. രക്തസാക്ഷി ഫണ്ട് മുക്കി എന്ന് കേട്ടാൽ ഏത് സിപിഐഎമ്മുകാരനാണ് വോട്ട് ചെയ്യുന്നത്. രക്തസാക്ഷി ഫണ്ടിന്റെ യഥാർഥ കണക്ക് ജനങ്ങളോട് തുറന്ന് പറയണമെന്നും എന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
അതേസമയം, സിപിഐഎം സംസ്ഥാന നേതൃത്വം നൽകിയ അവലോകന റിപ്പോർട്ട് കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും തള്ളി. കീഴ് ഘടകങ്ങളിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകൾ ചർച്ച ചെയ്യാൻ സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും വിളിക്കാനാണ് നിർദേശം. ജൂൺ നാലിന് സംസ്ഥാന സെക്രട്ടേറിയറ്റും എട്ടിന് സംസ്ഥാന കമ്മിറ്റിയും വിളിച്ച് ചേർക്കണം. രണ്ട് യോഗത്തിലും പാർട്ടി ജനറൽ സെക്രട്ടറി മുഴുവൻ സമയം പങ്കെടുക്കണമെന്നും സെൻട്രൽ കമ്മിറ്റി ചർച്ചകൾക്ക് ശേഷം നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ തീരുമാനമായി.