KERALA

കള്ളാടി മണ്ണിടിച്ചിൽ; "അത്യന്തം ഞെട്ടലുളവാക്കുന്ന സംഭവം", തൊഴിലാളികളുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് എം.വി. ഗോവിന്ദൻ

മരണപ്പെട്ടവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും അടിയന്തര ധനസഹായവും ഉറപ്പാക്കാൻ സർക്കാർ നടപടിയുണ്ടാകണം"

Author : ന്യൂസ് ഡെസ്ക്

വയനാട്: വയനാട് കള്ളാടി പ്രദേശത്ത് തുരങ്ക നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ഞെട്ടലുളവാക്കുന്ന സംഭവമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അങ്ങേയേറ്റം ദാരുണമായ ദുരന്തത്തിൽ ജീവൻ നഷ്ടമായ തൊഴിലാളികളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി പ്രസ്താവനയിൽ പറയുന്നു.

എം.വി. ഗോവിന്ദന്റെ പ്രസ്താവന;

"വയനാട് മേപ്പാടി കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ തൊഴിലാളികൾ മരിച്ച സംഭവം അത്യന്തം ഞെട്ടലുളവാക്കുന്നതാണ്. അങ്ങേയേറ്റം ദാരുണമായ ദുരന്തത്തിൽ ജീവൻ നഷ്ടമായ തൊഴിലാളികളുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

സർക്കാർ സംവിധാനങ്ങളുടെയും ദുരന്തനിവാരണ വകുപ്പിന്റെയും നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള രക്ഷാപ്രവർത്തനങ്ങൾക്കൊപ്പം നിന്ന്‌ ആവശ്യമായ സഹായങ്ങൾ നൽകാൻ സിപിഐ എം പ്രവർത്തകർ രംഗത്തിറങ്ങും. ബഹുജനങ്ങളാകെ രക്ഷാപ്രവർത്തനവുമായി സഹകരിക്കണം.

മണ്ണിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാൻ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്‌ എന്നാണ്‌ മനസിലാക്കുന്നത്‌. ഇവരെല്ലാവരെയും മണ്ണിന്‌ പുറത്തെത്തിക്കാൻ അടിയന്തരമായ നടപടികൾ സ്വീകരിക്കണം. ദുരന്തത്തിൽ പരിക്കേറ്റവർക്ക്‌ അടിയന്തര ചികിത്സയും, മരണപ്പെട്ടവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും അടിയന്തര ധനസഹായവും ഉറപ്പാക്കാൻ സർക്കാർ നടപടിയുണ്ടാകണം."

അതേസമയം കള്ളാടി ദുരന്തത്തിൽപ്പെട്ടത് 18 പേർ എന്നാണ് നിലവിലെ സ്ഥീകരണം. ഇവരിൽ ഒൻപത് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രദേശത്ത് ഏഴ് പേർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി എംഎൽഎ ഐ.സി. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ കള്ളാടിയിൽ യോഗം ചേർന്നു. മണ്ണിടിച്ചിലിൽ അഞ്ചുപേർ മരിച്ചതായാണ് സ്ഥിരീകരണം.

SCROLL FOR NEXT