തിരുവനന്തപുരം: നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളിൽ നിന്ന് ഉയർന്ന വിമർശനം റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കി സിപിഐഎം സെക്രട്ടേറിയറ്റ്. പിണറായി വിജയനും എം.വി. ഗോവിന്ദനും എതിരായ വിമർശനങ്ങളും റിപ്പോർട്ടിൽ നിന്നും ഒഴിവാക്കി. വ്യക്തിപരവും നയപരവുമായ വീഴ്ചകളേയും മയപ്പെടുത്തിയിട്ടുണ്ട്.
സംഘടനയിൽ ആവശ്യമായ തിരുത്ത് വരുത്താമെന്ന് സംസ്ഥാന സെക്രട്ടറി അറിയിച്ചു. വിശാലമായ ചർച്ചയ്ക്ക് ഓഗസ്റ്റിൽ വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരാനാണ് നിലവിലെ തീരുമാനം. അതിന് മുൻപ് കീഴ്ഘടകങ്ങളിൽ ഒരു വട്ടം കൂടി ചർച്ച നടത്തി നിർദേശങ്ങളും വിമർശനങ്ങളും ഉൾക്കൊള്ളും. ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നുള്ളവരെ അടക്കം പങ്കെടുപ്പിച്ച് വിപുലമായ യോഗമായിരിക്കും ഓഗസ്റ്റിൽ വിളിച്ച് ചേർക്കുക.
കണ്ണൂരിലുണ്ടായത് വലിയ വീഴ്ചയാണെന്ന് സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നിരുന്നു. സ്ഥാനാർഥി നിർണയം പാളിയെന്നും, തളിപ്പറമ്പിലും പയ്യന്നൂരിലും അടക്കം ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾക്ക് വീഴ്ചയുണ്ടായെന്നും അംഗങ്ങൾ വിമർശിച്ചിരുന്നു.
തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് കാരണം ജാതി സമവാക്യവും എസ്ഐആറും തിരിച്ചടിയായത് ആണെന്ന് സിപിഐഎം വിലയിരുത്തിയിരുന്നു. സംസ്ഥാനത്ത് ഇടതുപക്ഷത്തിനെതിരായി ഭരണവിരുദ്ധ വികാരമില്ലെന്നും, എസ്ഐആറുകൾ വോട്ടുകൾ നഷ്ടമാകാൻ കാരണമായി എന്നും റിപ്പോർട്ടിൽ പരാമർശം ഉണ്ട്.
യുഡിഎഫ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ ബോധപൂർവം നടത്തിയ കുപ്രചാരണങ്ങൾ വോട്ടുകൾ നഷ്ടമാക്കിയെന്നും ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടായി എന്നും കണ്ടെത്തി. പത്തു കൊല്ലത്തെ തുടർഭരണം ജനങ്ങളെ എതിരാക്കിയെന്നും ഭരണത്തിൽ തെറ്റായ പ്രവണതകൾ ഉണ്ടായെന്നും സിപിഐഎം വിലയിരുത്തി. ഭരണമാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു.
പരാജയത്തിന് കൂട്ടായ ഉത്തരവാദിത്തം ഉണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിൽ പാർട്ടി നേതൃത്വത്തിന് കൂട്ടായ വീഴ്ച സംഭവിച്ചു. വിമർശനാത്മകമായി ഉൾക്കൊണ്ട് സ്വയം തിരുത്തണമെന്നും തിരുത്താൻ തയ്യാറാകാത്തവരെ പാർട്ടി തിരുത്തിക്കണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.