തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ ആരോപണങ്ങളില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി മാത്രം ഒഴിഞ്ഞാൽ മതിയോയെന്ന് കോണ്‍ഗ്രസ് പരിശോധിക്കണമെന്ന് എം.വി. ഗോവിന്ദന്‍.
ആരോപണങ്ങള്‍ ശ്രദ്ധയിൽ പെട്ടെന്ന് പറഞ്ഞ് ഒഴിയുകയല്ല വി.ഡി. സതീശൻ ചെയ്യേണ്ടതെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. രാഹുലിനെതിരായ ആരോപണങ്ങൾ വിശ്വസനീയമാണെന്നാണ് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയ പറഞ്ഞത്. രാഹുല്‍ എംഎൽഎ സ്ഥാനം രാജിവയ്ക്കണോയെന്ന ചോദ്യത്തിന് അത് കോൺഗ്രസ് തീരുമാനിക്കണമെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി. തെളിവുകൾ സമൂഹത്തിനു മുന്നിൽ നിൽക്കുകയാണ്. അങ്ങനെ വന്നു കഴിഞ്ഞാൽ എന്താണ് ചെയ്യുക എന്ന് കോൺഗ്രസ് പറയട്ടെ. വിവിധ മേഖലകളിൽ നിന്ന് രാജി ആവശ്യം ഉയർന്നിട്ടുണ്ട്. ആരോപണങ്ങള്‍ ഇപ്പോൾ ഉയർന്നതല്ലെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.
മൂന്നുവർഷം മുമ്പ് പരാതിക്കാരി പ്രതിപക്ഷ നേതാവിനോട് പരാതി പറഞ്ഞിട്ടും മിണ്ടിയില്ല. മകളെ പോലെ ഇടപെട്ടു എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. പിതൃതുല്യനായ ആൾ നടപടി സ്വീകരിക്കാൻ തയ്യാറായില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.
അതേസമയം, രാഹുലിനെതിരെ പൊലീസിലും ബാലാവകാശ കമ്മീഷനും പരാതി ലഭിച്ചു. യുവതിയെ ഗർഭച്ഛിദ്രം നടത്തിയതിനാണ് ബാലവകാശ കമ്മീഷന് പരാതി നൽകിയത്. ഗർഭചിദ്രം സംബന്ധിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. കുട്ടിയുടെ ജീവിക്കാനുള്ള അവകാശം നിഷേധിച്ചുവെന്നാണ് പരാതി.
എറണാകുളം സെൻട്രൽ പൊലീസിലും രാഹുലിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. അഭിഭാഷകനായ ഷിൻ്റോ സെബസ്റ്റ്യനാണ് പരാതിക്കാരൻ. നിർബന്ധിത ഗർഭച്ഛിദ്രം നടത്താൻ പ്രേരിപ്പിച്ചതിന് കേസെടുക്കണമെന്നാണ് പരാതി.