കൊച്ചി: പാരിയത്ത് കാവ് ഭൂമി പ്രശ്നത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ്. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും, പാരിയത്ത് കാവ് നിവാസികൾക്ക് ഭൂമി നൽകി വീട് നിർമ്മിച്ചു നൽകുമെന്നും സർക്കാർ അറിയിക്കുകയും, കുടുംബങ്ങൾ അത് അംഗീകരിക്കുകയും ചെയ്തുവെന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്.
എന്നാൽ പുനരധിവാസത്തിന് സമ്മതിച്ചിട്ടില്ലെന്നും, പുനരധിവാസം അംഗീകരിക്കില്ലെന്നുമാണ് കുടുംബങ്ങൾ പറയുന്നത്. പാരിയത്ത് കാവിലെ കുടുംബങ്ങളുമായി ഇത്തരത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി സഭയിൽ കളവ് പറഞ്ഞിരിക്കുന്നു.
ഈ നിലപാട് ഭൂമാഫിയയെ സംരക്ഷിക്കുകയും ദളിത് കുടുംബങ്ങളെ ചതിക്കലുമാണ്.19 ഏക്കർ ഭൂമി അളന്നു തിട്ടപ്പെടുത്തി ഭൂമിയുടെ ഉടമസ്ഥാവകാശം നൽകണമെന്നതാണ് കുടുംബങ്ങളുടെ ആവശ്യം. പതിറ്റാണ്ടുകളായി ആ മണ്ണിൽ ജീവിക്കുന്ന ദളിത് കുടുംബങ്ങളെ വഴിയാധാരമാക്കാൻ അനുവദിക്കില്ല.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലയിൽ കാപട്യം നിറഞ്ഞ പ്രസ്താവനകൾ മുഖ്യമന്ത്രിക്ക് ചേർന്നതല്ല. ഈ കള്ളത്തരം ജനങ്ങൾ തിരിച്ചറിയും. പാരിയത്ത് കാവ് നിവാസികൾക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കുന്നത് വരെ സിപിഐഎം കുടുംബങ്ങളെ സംരക്ഷിക്കുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.