Source: News Malayalam 24x7
KERALA

സി. സദാനന്ദൻ്റെ കാല് വെട്ടിയ കേസിൽ വിശദീകരണ യോഗവുമായി സിപിഐഎം

കേസിൽ ശിക്ഷിക്കപ്പെട്ടവരുടെ ചിത്രം പതിച്ച പോസ്റ്ററിൽ ഇവർ കുറ്റക്കാരാണോ എന്ന് ചോദ്യം

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: ആർഎസ്എസ് നേതാവും രാജ്യസഭാ എംപിയുമായ സി. സദാനന്ദൻ്റെ കാല് വെട്ടിയ കേസിൽ വിശദീകരണ യോഗവുമായി സിപിഐഎം. കേസിൽ ശിക്ഷിക്കപ്പെട്ടവരുടെ ചിത്രം പതിച്ച പോസ്റ്ററിൽ ഇവർ കുറ്റക്കാരാണോ എന്ന് ചോദ്യം. തിങ്കളാഴ്ച മട്ടന്നൂർ ഉരുവച്ചാലിലാണ് പൊതുയോഗം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജനാണ് പൊതുയോഗം ഉദ്ഘാടനം ചെയ്യുന്നത്.

എട്ട് സിപിഐഎം പ്രവർത്തകരുടെ ശിക്ഷ നടപ്പായതിന് പിന്നാലെയാണ് വിശദീകരണ യോഗം. മുഴുവൻ പ്രതികളുടെയും അപ്പീൽ സുപ്രീംകോടതി തള്ളിയതിന് പിന്നാലെ എട്ട് സിപിഐഎം പ്രവർത്തകരെയും ജയിലിലടച്ചിരുന്നു. ഇവർക്ക് അഭിവാദ്യം അർപ്പിക്കാൻ കോടതി പരിസരത്തും ജയിലിന് മുന്നിലും നിരവധി സിപിഐഎം പ്രവർത്തകരെത്തിയിരുന്നു. മട്ടന്നൂരിൽ നടന്ന യാത്രയയപ്പിൽ കെ. കെ. ശൈലജ എംഎൽഎ പങ്കെടുത്തത് വലിയ വിവാദമായിരുന്നു.

1994 ജനുവരി 25 ന് ആർഎസ്എസ് സഹകാര്യവാഹക് ആയിരുന്ന സി. സദാനന്ദൻ്റെ കാല് വെട്ടിയത്. 32 വർഷങ്ങൾക്ക് ശേഷമാണ് ശിക്ഷ നടപ്പാക്കുന്നത്. കെ. ശ്രീധരൻ , മാതമംഗലം നാണു, പുതിയവീട്ടിൽ മച്ചാൻ രാജൻ, പി. കൃഷ്ണൻ, ചന്ദ്രോത്ത് രവീന്ദ്രൻ, പുല്ലാഞ്ഞിയോടൻ സുരേഷ് ബാബു, മല്ലപ്രവൻ രാമചന്ദ്രൻ, കെ. ബാലകൃഷ്ണൻ എന്നിവരാണ് കേസിലെ പ്രതികൾ.

SCROLL FOR NEXT