തിരുവനന്തപുരം: വ്യാജ ഐഡി കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയുടെ നാല് സുഹൃത്തുക്കളെ പ്രതി ചേർത്ത് ക്രൈം ബ്രാഞ്ച്. കെഎസ്‌യു പത്തനംതിട്ട ജില്ലാ നേതാവ് നുബിൻ ബിനു, അടൂർ സ്വദേശികളായ അശ്വന്ത്, ജിഷ്ണു , ചാർലി എന്നിവരെയാണ് പ്രതിചേർത്തത്. ഇവരുടെ വീടുകളിൽ കഴിഞ്ഞദിവസം ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. അതേസമയം ചോദ്യംചെയ്യലിന് ഹാജരാകാൻ ക്രൈം ബ്രാഞ്ച് രാഹുലിന് വീണ്ടും നോട്ടീസ് നൽകി.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കി വിതരണം ചെയ്തതിൽ നിർണായക പങ്കുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലിൻ്റെ നാല് സുഹൃത്തുക്കളെ പ്രതിചേർത്തത്. വ്യാജ കാർഡ് നിർമിച്ച് വിതരണം ചെയ്യാൻ കാർഡ് കളക്ഷൻ ഗ്രൂപ്പ് എന്ന പേരിൽ വാട്ട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതായും ക്രൈം ബ്രാഞ്ച് കണ്ടെത്തി. കേസിൽ രാഹുൽ ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ക്രൈം ബ്രാഞ്ച് നോട്ടീസ്.
കേസുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ അനുയായികളുടെ അടൂരിലെ വീട്ടില്‍ ക്രൈം ബ്രാഞ്ച് വ്യാപക പരിശോധന നടത്തിയിരുന്നു. കെഎസ്‌യു ജില്ലാ സെക്രട്ടറി നുബിന്‍ ബിനുവിന്റെ ഫോണും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയല്‍ രേഖ കേസില്‍ മൂന്നാം പ്രതി അഭി വിക്രമിന്റെ ഫോണില്‍ നിന്ന് ലഭിച്ച ചില തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാലംഗ ക്രൈം ബ്രാഞ്ച് സംഘം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുത്ത അനുയായികളുടെയും സുഹൃത്തുക്കളുടെയും അടൂരിലെ വീടുകളില്‍ വ്യാപക പരിശോധന നടത്തി.
കെഎസ്‌യു പ്രവര്‍ത്തകനായ നുബിന്‍ ബിനുവിന്റെ ഫോണ്‍ സംഘം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. അഭി വിക്രമിന്റെ ഫോണില്‍ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്തിരുന്നെങ്കിലും സൈബര്‍ സംഘത്തിന്റെ സഹായത്തോടെ അതെല്ലാം തിരിച്ചെടുത്തപ്പോഴാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അടക്കം ചില തെളിവുകള്‍ ലഭിച്ചത്.
യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കി എന്നതാണ് കേസ്. ഇതില്‍ രാഹുലിന്റെ സന്തതസഹചാരികളും വിശ്വസ്തരുമായ ഫെനി നൈനാന്‍, രഞ്ജു എം.ജെ., അഭി വിക്രം, ബിനില്‍ ബിനു, വ്യാജ കാര്‍ഡ് ഉണ്ടാക്കുന്നതിനുള്ള ആപ്ലിക്കേഷന്‍ തയ്യാറാക്കിയ കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ജയ്‌സണ്‍ വികാസ് കൃഷ്ണ എന്നിവരാണ് പ്രതികള്‍.