KERALA

എം.വി. ഗോവിന്ദൻ്റെ പ്രതികരണങ്ങൾ ജനങ്ങളെ കളിയാക്കുന്നത്, ധാർഷ്ട്യവും ശരീരഭാഷയും അവമതിപ്പുണ്ടാക്കി; കണ്ണൂർ, കോഴിക്കോട് ജില്ലാ നേതൃയോഗങ്ങളിൽ രൂക്ഷ വിമർശനം

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം ചൂണ്ടിക്കാട്ടിയായിരുന്നു കൂടുതൽ വിമർശനങ്ങൾ

Author : ന്യൂസ് ഡെസ്ക്

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സിപിഐഎം കണ്ണൂർ ജില്ലാ നേതൃയോഗത്തിലും നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനം. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും അതിനു മുമ്പ് ചേർന്ന ജില്ലാ കമ്മിറ്റിയിലുമാണ് വിമർശനമുയർന്നത്. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം ചൂണ്ടിക്കാട്ടിയായിരുന്നു കൂടുതൽ വിമർശനങ്ങൾ. സംസ്ഥാന നേതൃത്വത്തിനെതിരെയും അംഗങ്ങൾ ആഞ്ഞടിച്ചു.

സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടായെന്നും തളിപ്പറമ്പും പയ്യന്നൂരും മലബാർ മേഖലയിലാകെ ബാധിച്ചെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരെയും ചില അംഗങ്ങൾ വിമർശനം ഉന്നയിച്ചു എന്നതാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

തളിപ്പറമ്പിൽ പി.കെ. ശ്യാമളയ്ക്കെതിരായ എതിർപ്പ് അവഗണിച്ചത് തിരിച്ചടിയായെന്നും വിമർശനങ്ങളുയർന്നു.സ്ഥാനാർഥിയെ അടിച്ചേൽപ്പിക്കുന്നെന്ന തോന്നലുണ്ടായി. പാർട്ടി അണികളെയും അനുഭാവികളെയും ഇത് ബാധിച്ചു. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും വിഷയങ്ങൾ മലബാറിലാകെ എതിർവികാരം ഉണ്ടാക്കിയെന്നും യോഗത്തിൽ വിമർശിക്കപ്പെട്ടു. കെ.കെ. രാഗേഷ് കാര്യങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കുന്നതിൽ വ്യക്തതയില്ലെന്നും യോഗത്തിൽ കുറ്റപ്പെടുത്തലുയർന്നു. ചില വിശദീകരണങ്ങൾ പരിഹാസ്യമായി മാറി. പറയുന്നത് പലതും ആളുകൾക്ക് മനസ്സിലായില്ലെന്നും ആരോപണം ഉയർന്നു.

അതേസമയം, കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും എം.വി.ഗോവിന്ദനെതിരെ അതിരൂക്ഷ വിമർശനം ഉയർന്നു. എം.വി.ഗോവിന്ദൻ്റെ പ്രതികരണങ്ങൾ ജനങ്ങളെ കളിയാക്കുന്നതാണ്. ജനങ്ങൾക്ക് ഒന്നും അറിയില്ല എന്ന രീതിയിലാണ് പ്രസംഗവും പ്രസ്താവനയും. വാർത്താ സമ്മേളനങ്ങളിൽ സംസാരിക്കുന്നത് പുച്ഛത്തോടെയാണ്. കെ റെയിലിൽ അപ്പം വിൽക്കാം എന്നത് പോലെയുള്ള കഥകൾ പരിഹാസ്യമായെന്നും ആരോപണമുയർന്നു.

ടി.പി.രാമകൃഷ്ണനെ പേരാമ്പ്രയിൽ തളച്ചിട്ടത് ശരിയായില്ല. അൻവർ അല്ലായിരുന്നെങ്കിൽ ബേപ്പൂരിലും തോറ്റേനെ. ജില്ലയിൽ നിന്നുള്ള കേന്ദ്രകമ്മറ്റി അംഗങ്ങൾ ഒന്നും സജീവമായിരുന്നില്ല. എ.കെ.ശശീന്ദ്രനെതിരായ ജനവികാരം ഉൾക്കൊള്ളാൻ പാർട്ടിക്കായില്ല. എലത്തൂരിൽ പാർട്ടി വോട്ടിൽ പോലും വിള്ളലുണ്ടായി. ശശീന്ദ്രനെ കെട്ടിയിറക്കിയത് സിപിഐഎം നേതൃത്വമാണെന്നും വിമർശനം ഉയർന്നു.

SCROLL FOR NEXT