എറണാകുളം: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിതരണം ആരംഭിച്ചിട്ടും പ്രതിസന്ധി ഒഴിയാതെ ഹോട്ടൽ വ്യവസായം. അടച്ച ഹോട്ടലുകൾ പലതും തുറന്നെങ്കിലും ഉയർന്ന എൽപിജി നിരക്ക് കാരണം മെനു വെട്ടിച്ചുരുക്കിയത് തുടരുകയാണ്. തൊഴിലാളികളുടെ അഭാവവും മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.
പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തെ തുടർന്ന് വാണിജ്യ ഗ്യാസ് ലഭ്യത കുറഞ്ഞതോടെയാണ് സംസ്ഥാനത്തെ ഹോട്ടലുകൾ ഏറിയ പങ്കും അടച്ചു പൂട്ടിയത്. പാചക വാതകവുമായി കപ്പലുകൾ ഇന്ത്യയിലേക്ക് എത്തുന്നത് ആശ്വാസമാണെങ്കിലും വാണിജ്യ ഗ്യാസിന്റെ വില ഇതിനോടകം രണ്ടായിരം കടന്നു. വ്യവസായമേഖലയ്ക്കും മുൻഗണന നൽകണമെന്ന് പെട്രോളിയം മന്ത്രാലയം നിർദേശിച്ചെങ്കിലും ഗ്യാസിന്റെ ലഭ്യത കുറവാണെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു.
സംസ്ഥാനത്തെ ഒട്ടുമിക്ക ഹോട്ടലുകളും പ്രവർത്തനം പുനരാരംഭിച്ചെങ്കിലും പൂർണ തോതിൽ പ്രവർത്തനം നടത്താൻ സാധിക്കുന്നില്ല. ഇപ്പോഴും മെനുവിലെ വെട്ടിച്ചുരുക്കിയ വിഭവങ്ങൾ പട്ടികയിലേക്ക് തിരികെയെത്തിയിട്ടില്ല. അതിനിടെ തെരഞ്ഞെടുപ്പിനായി അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതും ഹോട്ടൽ മേഖലയെ സാരമായി ബാധിച്ചു. അതിഥി തൊഴിലാളികൾ ജൂൺ മാസത്തോടെയാകും തിരിച്ചെത്തുക. ഇതോടെ പ്രവർത്തനം ആരംഭിച്ച ഹോട്ടലുകൾ തൊഴിലാളി ക്ഷാമവും രൂക്ഷമാണ്. ഇതിനിടെ പല ഹോട്ടലുകളും 10 - 20 ശതമാനം വരെ വിലയും വർധിപ്പിച്ചു. ഗ്യാസ് സുലഭം ആകുന്ന വരെ ഹോട്ടൽ മേഖലയിൽ പ്രതിസന്ധി തുടരുമെന്നാണ് വിലയിരുത്തൽ. ഹോട്ടലുകളിലെ ഭക്ഷണ ലഭ്യത കുറവ് വിനോദ സഞ്ചാരമേഖലയേയും കാര്യമായി ബാധിച്ചിട്ടുണ്ട്.