തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ വിദേശ വ്യവസായിയുടെ ആരോപണം പൂർണമായും നിഷേധിച്ച് ഡി. മണിയും സുഹൃത്തുക്കളും. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ശബരിമലയുമായി ഒരു ഇടപാടും നടത്തിയിട്ടില്ല എന്ന് ഡി. മണിയും സഹായികളായ ബാലമുരുകൻ, ശ്രീകൃഷ്ണൻ എന്നിവരും എസ്ഐടിക്ക് മൊഴി നൽകി.
കേരളത്തിൽ ബിസിനസ് സൗഹൃദങ്ങൾ ഇല്ലെന്നും തമിഴ്നാട് കേന്ദ്രീകരിച്ച് മാത്രമാണ് പ്രവർത്തിച്ചതെന്നുമാണ് ഇവർ എസ്ഐടിക്ക് നൽകിയ മൊഴി. എന്നാൽ ഡി. മണിയുടെ സാമ്പത്തിക വളർച്ച കേന്ദ്രീകരിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ശബരിമലയിൽ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നായിരുന്നു വിദേശ വ്യവസായിയുടെ വെളിപ്പെടുത്തൽ. മലയാളിയായ വിദേശ വ്യവസായിയാണ് മൂന്ന് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്ന് അന്വേഷണസംഘത്തോടെ വെളിപ്പെടുത്തിയത്. എന്നാൽ ഇതിന് വിരുദ്ധമായാണ് ഡി. മണിയുടെ മൊഴി.
ഡി. മണിയും കേരളത്തിലെ ഉന്നതനുമാണ് അതിന് നേതൃത്വം നൽകിയത് എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് തമിഴ്നാട് മണിയിലേക്ക് അന്വേഷണം എത്തിയത്. എന്നാൽ പൊലീസ് അന്വേഷിക്കുന്ന ഡി. മണി താനല്ലെന്നായിരുന്നു എസ്ഐടി ചോദ്യം ചെയ്ത മണിയുടെ വിശദീകരണം. തനിക്ക് റിയൽ എസ്റ്റേറ്റ് ബിസിനസിനപ്പുറം മറ്റ് കച്ചവടങ്ങളോ കേസുകളോ ഇല്ല എന്നും മണി നേരത്തെ പറഞ്ഞിരുന്നു.