തിരുവനന്തപുരം: മിൽമ മലബാർ യൂണിയനിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് ക്ഷീര വകുപ്പ്. മുൻ ചെയർമാൻ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് വകുപ്പിൻ്റെ നീക്കം. അതേസമയം യൂണിയൻ പിരിച്ചുവിട്ടതിനെതിരെ മുൻ ചെയർമാൻ കെ.എസ്. മണി വീണ്ടും രംഗത്തെത്തി. യുഡിഎഫ് ഭരണകാലത്ത് ക്രമക്കേടുകളും അഴിമതികളും അന്വേഷിക്കണമെന്ന ആവശ്യപ്പെട്ടതാണ് പിരിച്ചുവിടലിന് കാരണമെന്ന് കെ.എസ്. മണി.
മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ടതിൽ വിവാദം മുറുകുന്നതിനിടെയാണ് സർക്കാരിൻ്റെ നിർണായക തീരുമാനം. യൂണിയൻ പിരിച്ചുവിട്ടതിന് പിന്നാലെ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് സർക്കാർ തീരുമാനം. ഡെപ്യൂട്ടി ഡയറക്ടർ അല്ലെങ്കിൽ അഡീഷണൽ ഡയറക്ടർ നയിക്കുന്ന നാലംഗ പ്രത്യേക അന്വേഷണ സംഘത്തെ ഉടൻ പ്രഖ്യാപിക്കും. ക്രമക്കേടുകൾ സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് മന്ത്രിക്ക് സമർപ്പിക്കാനാണ് നിർദേശം. റിപ്പോർട്ട് പഠിച്ച ശേഷം ആവശ്യമെങ്കിൽ വിജിലൻസിന് കൈമാറും. മിൽമയിലെ ക്രമക്കേടുകൾ ഒന്നൊന്നായി പുറത്തുവരുന്ന സാഹചര്യത്തിൽ വിജിലൻസ് അന്വേഷണം ആവശ്യമെന്നാണ് വിലയിരുത്തൽ.
അതേസമയം യൂണിയൻ പിരിച്ചുവിട്ടതിൽ ആരോപണവുമായി മുൻ ചെയർമാൻ കെ.എസ്. മണി വീണ്ടും രംഗത്തെത്തി. സെപ്റ്റംബർ ഒന്നിന് അന്വേഷണവുമായി ബന്ധപ്പെട്ട് ക്ഷീരവകുപ്പിന് അയച്ച കത്ത് കെ.എസ്. മണി പുറത്തുവിട്ടു. 2019 മുതലുള്ള കാലയളവിലെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി കത്തിലുണ്ട്. എന്നാൽ മിൽമ മലബാർ യൂണിയൻ സ്ഥാപിതമായത് മുതൽ കോൺഗ്രസാണ് ഭരിച്ചത് എന്നും അക്കാലങ്ങളിലെ ക്രമക്കേടുകളും അന്വേഷിക്കണം എന്നും കെ.എസ്. മണി കത്തിലൂടെ ആവശ്യപ്പെടുന്നു. മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിൽ ഡയറി സ്ഥാപിക്കുന്നതിനായി സ്ഥലം വാങ്ങിയതിൽ ക്രമക്കേടുണ്ട്. 2019ന് മുൻപ് വരെ അനധികൃത നിയമനം നടന്നെന്നും മുൻ ചെയർമാൻ്റെയും എംഡിയുടെയും വിദേശയാത്രകൾ പരിശോധിക്കണമെന്നും കത്തിലുണ്ട്. ഈ കത്ത് നൽകിയതിന് പിന്നാലെയാണ് യൂണിയൻ പിരിച്ചുവിട്ടതെന്നാണ് മണിയുടെ വാദം. യൂണിയൻ പിരിച്ചുവിട്ടതിനാൽ കോൺഗ്രസ് ഭരണകാലങ്ങളിലെ അഴിമതിയുമായി ബന്ധപ്പെട്ട തെളിവുകൾ എല്ലാം നഷ്ടപ്പെടും എന്ന് ആശങ്കയുണ്ടെന്നും മുൻ ചെയർമാൻ കത്തിൽ വ്യക്തമാക്കുന്നു.