KERALA

അട്ടക്കുളങ്ങര സ്കൂൾ കെട്ടിട അപകടം: വിദ്യാഭ്യാസമന്ത്രിക്ക് റിപ്പോർട്ട് നൽകി ഡിഡിഇ

റിപ്പോർട്ട് പരിശോധിച്ച ശേഷം വിദ്യാഭ്യാസ മന്ത്രി തുടർനടപടികൾ സ്വീകരിക്കും

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: അട്ടക്കുളങ്ങര ഗവൺമെൻ്റ് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണത് സംഭവത്തിൽ ഡിഡിഇ നൽകി. വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീനാണ് റിപ്പോർട്ട് നൽകിയത്. അപകടവുമായി ബന്ധപ്പെട്ട വസ്തുതാന്വേഷണ റിപ്പോർട്ടാണ് കൈമാറിയത്. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. റിപ്പോർട്ട് പരിശോധിച്ച ശേഷം വിദ്യാഭ്യാസ മന്ത്രി തുടർനടപടികൾ സ്വീകരിക്കും.

കഴിഞ്ഞ ദിവസം വൈകിട്ട് 5.15ഓടെയാണ് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണത്. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസ് കെട്ടിടമാണ് തകർന്നത്. ഉദ്യോഗസ്ഥർ മടങ്ങിയതിന് ശേഷമാണ് മേൽക്കൂര താഴേക്ക് പതിച്ചത്. അപകട സമയം ഉദ്യോ​ഗസ്ഥരോ വിദ്യാർഥികളോ സ്ഥലത്തില്ലാതിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. അപകടത്തിന് പിന്നാലെയാണ് മന്ത്രി എൻ. ഷംസുദ്ദീൻ റിപ്പോർട്ട് തേടിയത്.

സംഭവം അതീവ ഗൗരവതരമാണെന്നും സമഗ്രാന്വേഷണം വേണമെന്നും മുൻ മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടിരുന്നു. കെട്ടിടത്തിന് കോർപ്പറേഷന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കണമെന്നും വി. ശിവൻകുട്ടി പറ‍ഞ്ഞിരുന്നു. പിന്നാലെ മുൻ മന്ത്രി മറുപടി പറയണമെന്ന് മേയർ വി.വി. രാജേഷും ആവശ്യപ്പെട്ടിരുന്നു. മൂന്നു കോടി രൂപ മുടക്കി പുതുക്കി പണിഞ്ഞതാണ് കെട്ടിടം. പൊളിച്ചു കളയേണ്ട കെട്ടിടത്തിന് എന്തിന് കോടിക്കണക്കിന് രൂപ ചെലവാക്കിയെന്നതിന് മറുപടി പറയണം. മൂന്നു കോടി പാഴാക്കിയതിൽ അന്വേഷണം വേണമെന്നും മേയർ വി.വി. രാജേഷ് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ പഠിച്ചതിനുശേഷം പ്രതികരണം നടത്തണമെന്നായിരുന്നു വി. ശിവൻകുട്ടിയുടെ മറുപടി. ഫിറ്റ്നസ് നൽകേണ്ട ഉത്തരവാദിത്തം സർക്കാരിനല്ല, അത് നഗരസഭയുടെ ചുമതലയാണ്. നഗരസഭയുടെ വീഴ്ച മറച്ചുവെക്കാൻ മറ്റുള്ളവരെ വിമർശിക്കേണ്ടെന്നും മുൻ വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT