KERALA

ദീപക്കിൻ്റെ മരണം: ജാമ്യം ലഭിച്ചതിന് പിന്നാലെ ഷിംജിത പുറത്തിറങ്ങി

പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്നായിരുന്നു ജയിലിനു പുറത്തുവന്ന ഷിംജിതയുടെ പ്രതികരണം.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ ജാമ്യം ലഭിച്ചതോടെ പ്രതി ഷിംജിത മുസ്തഫ പുറത്തിറങ്ങി. നീണ്ട 22 ദിവസങ്ങൾക്കു ശേഷമാണ് ഷിംജിത ജയിൽ മോചിതയായത്. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

ഷിംജിതയ്ക്ക് ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷന്റെ ശക്തമായ എതിർപ്പ് മറികടന്ന് അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ജാമ്യം നൽകിയത്. മാസത്തിൽ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കരുത്, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകള്‍. പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്നായിരുന്നു ജയിലിനു പുറത്തുവന്ന ഷിംജിതയുടെ പ്രതികരണം.

അതേസമയം ദീപക്കിന് നീതി ഉറപ്പാക്കാൻ വേണ്ടി നിയമപരമായി മുന്നോട്ടു പോകാൻ തന്നെയാണ് കുടുംബത്തിൻ്റെ തീരുമാനം. ജാമ്യം ലഭിച്ചത് നിരാശയുണ്ടാക്കിയെന്നും അവൾക്ക് ജാമ്യം ലഭിക്കാൻ പാടില്ലായിരുന്നുവെന്നും കുടുംബം പറഞ്ഞു.

ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നേരിട്ടെന്ന് കാണിച്ച് ഷിംജിത പൊലീസിൽ പരാതി നൽകിയിരുന്നു. ബസിലുണ്ടായ അനുഭവം ചിത്രീകരിച്ച ഷിംജിത അത് സോഷ്യൽമീഡിയ വഴി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ ആ വീഡിയോ 23 ലക്ഷം പേരാണ് കണ്ടത്. ഇത് പ്രചരിച്ചതോടെയാണ് ദീപക്ക് ജീവനൊടുക്കിയത്.

SCROLL FOR NEXT