"ഷിംജിതയ്ക്ക് ജാമ്യം ലഭിക്കാൻ പാടില്ലായിരുന്നു, നിരാശയുണ്ടാക്കി"; പ്രതികരണവുമായി ദീപക്കിൻ്റെ കുടുംബം

ദീപക്കിന് നീതി ലഭിക്കുന്നത് വരെ നിയമപരമായി മുന്നോട്ടുപോകുമെന്നും കുടുംബം വ്യക്തമാക്കി
ദീപക്കിൻ്റെ മാതാപിതാക്കൾ
ദീപക്കിൻ്റെ മാതാപിതാക്കൾ
Published on
Updated on

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ ഷിംജിതയ്ക്ക് ജാമ്യം നൽകിയതിൽ പ്രതികരണവുമായി ദീപക്കിൻ്റെ കുടുംബം. ജാമ്യം ലഭിച്ചത് നിരാശയുണ്ടാക്കി. അവൾക്ക് ജാമ്യം ലഭിക്കാൻ പാടില്ലായിരുന്നുവെന്നും കുടുംബം പറഞ്ഞു. ദീപക്കിന് നീതി ലഭിക്കുന്നത് വരെ നിയമപരമായി മുന്നോട്ടുപോകുമെന്നും കുടുംബം വ്യക്തമാക്കി. കേസിൽ 22 ദിവസങ്ങൾക്ക് ശേഷമാണ് പ്രതി ഷിംജിതയ്ക്ക് ജാമ്യം ലഭിച്ചത്. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം പ്രതിക്ക് അനുവദിച്ചത്. കേസിൽ കഴിഞ്ഞ ദിവസം വിശദമായ വാദം കേട്ട കോടതി ഇന്ന് വിധി പ്രഖ്യാപനത്തിനായി ഹർജി മാറ്റുകയായിരുന്നു.

അമ്പതിനായിരം രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. മാസത്തിൽ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പാടില്ല തുടങ്ങിയ ഉപാധികളുമുണ്ട്. നേരത്തേ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഷിംജിത പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡർ അഡ്വ. ശ്രീജയും പ്രതിക്കുവേണ്ടി അഡ്വ. എം. സുഷമയുമാണ് ഹാജരായത്.

ദീപക്കിൻ്റെ മാതാപിതാക്കൾ
പരാതിക്കാരിയെ അധിക്ഷേപിച്ച കേസ്: ദീപ ജോസഫിന്റെ ഹർജി തള്ളി സുപ്രീം കോടതി; നിങ്ങളൊരു അഭിഭാഷകയല്ലേ എന്നും വിമർശനം

ഷിംജിതയുടെ ലാപ്‌ടോപ്, ഫോൺ എന്നിവയുടെ ഫൊറൻസിക് പരിശോധനാഫലം വരുന്നതുവരെ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നത്. എന്നാൽ, 21 ദിവസമായി ജയിലിലാണെന്നും ഫൊറൻസിക് ഫലം വരുന്നതുവരെ റിമാൻഡിൽ കഴിയേണ്ടതില്ലെന്നും പ്രതിഭാഗവും കോടതിയിൽ പറഞ്ഞു. ബസിൽ ലൈംഗികാതിക്രമം നടന്നെന്ന വാദവും പ്രതിഭാഗം ആവർത്തിച്ചു. യുവതിയുടെ മാനസിക പീഡനവും ഭീഷണിയുമാണ് ദീപക്കിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് കുടുംബം പറയുന്നത്.

ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക് ജീവനൊടുക്കാൻ കാരണം ഷിംജിത ഇൻസ്റ്റഗ്രാമിൽ ദൃശ്യങ്ങൾ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്നായിരുന്നു കുടുംബത്തിന്റെ പരാതി. യുവതിയുടെ മാനസിക പീഡനവും, ഭീഷണിയുമാണ് ദീപക്കിനെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും കുടുംബം ആരോപിക്കുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com