തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്എച്ച്ഒകളിൽ നിന്നും മാറ്റണമെന്ന് റിപ്പോർട്ട്. എഡിജിപി എസ്. ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാമാണ് റിപ്പോർട്ട് സമർപ്പിച്ചത്. കേസന്വേഷണം സുഗമമാക്കാൻ എസ്എച്ച്ഒ സംവിധാനം ഒഴിവാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിജിപി റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് കൈമാറും.
സംസ്ഥാനത്തെ 64 പൊലീസ് സ്റ്റേഷനുകളിൽ എസ്എച്ച്ഒ സംവിധാനം മതിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മറ്റ് സ്റ്റേഷനുകൾ സർക്കിൾ പദവിയിൽ മാറ്റാനും ശുപാർശയുണ്ട്. 212 സർക്കിൾ രൂപീകരിക്കും. ഓരോ ജില്ലാ എസ്പിമാരുമായും ചർച്ച ചെയ്താണ് തീരുമാനം. നിലവിൽ 484 പൊലീസ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്.
പിണറായി സർക്കാരിന്‍റെ കാലത്താണ് സ്റ്റേഷൻ എസ്എച്ച്ഒമാരെ ഇൻസ്പെക്ടർമാരായി നിയമിച്ചത്. 480 സ്റ്റേഷനുകളിലാണ് എസ്എച്ച്ഒ സംവിധാനം കൊണ്ടുവന്നത്. എസ്എച്ച്ഒ സംവിധാനം പാളിയെന്നായിരുന്നു രണ്ട് വർഷം മുമ്പ് ഡിജിപി നിയമിച്ച സമിതി റിപ്പോർട്ട്. വീണ്ടും പഠനം നടത്തി റിപ്പോർട്ട് നൽകാനാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പുതിയ സമിതിയെ ചുമതലപ്പെടുത്തിയത്. ചില സർക്കിളിൽ മൂന്ന് സ്റ്റേഷൻ വരെ കൊണ്ടുവരും. ക്രമസമാധാന അന്തരീക്ഷം കേസുകളുടെ എണ്ണം എന്നിവ പരിശോധിച്ചാണ് തീരുമാനം.
പുതിയ പരിഷ്കാരത്തോടെ പ്രധാന സ്‌റ്റേഷനുകൾ ഒഴികെയുള്ള രണ്ട് സ്റ്റേഷനുകൾക്ക് ഒരു ഇൻസ്പെക്ടർ എന്ന നിലയിൽ മാറും. ഇതോടെ ആയിരത്തിൽ താഴെ എഫ്ഐആർ വരുന്ന സ്റ്റേഷനുകളിൽ എസ്ഐമാരാകും ഭരണം. ബാക്കിവരുന്ന സിഐമാരെ സൈബർ, പോക്‌സോ ഡിവിഷനുകളിൽ നിയമിക്കും. പുതിയ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ആഭ്യന്തരവകുപ്പിന്‍റെ പ്രധാന പരിഷ്‌ക്കരണങ്ങളിൽ ഒന്നാകുമിത്.