KERALA

ധീരജ് വധക്കേസ് പ്രതി നിഖില്‍ പൈലിയെ ജില്ലാ കമ്മിറ്റി അംഗമായി നിര്‍ദേശിച്ച് ഇടുക്കി ഡിസിസി

പേരുകള്‍ നിര്‍ദേശിച്ച ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിന്റെ നാമനിര്‍ദേശ കത്ത് പുറത്തുവന്നു.

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: എസ്എഫ്‌ഐ നേതാവ് ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിഖില്‍ പൈലിയെ ജില്ലാ കമ്മിറ്റി അംഗമായി നിര്‍ദേശം ചെയ്ത് ഇടുക്കി ഡിസിസി. നിഖില്‍ പൈലി അടക്കം അഞ്ച് പേരെയാണ് നാമനിര്‍ദേശം ചെയ്തത്. പേരുകള്‍ നിര്‍ദേശിച്ച ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിന്റെ നാമനിര്‍ദേശ കത്ത് പുറത്തുവന്നു.

മജോ കാരിമുട്ടം, കുമളി, ജോയി വടക്കേടം, കുമളി, വര്‍ക്കി ആലയ്ക്കാപ്പറമ്പില്‍, കുമളി, ജോര്‍ജ് ജോസഫ്, മാമ്പ്രയില്‍, കാഞ്ചിയാര്‍, നിഖില്‍ പൈലി, പീടികത്തറയില്‍, വാഴത്തോപ്പ് എന്നിവരെയാണ് നിര്‍ദേശിച്ചത്.

ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയായ ധീരജ് രാജേന്ദ്രനെ 2022 ജനുവരി പത്തിന് കോളേജ് തെരഞ്ഞെടുപ്പ് ദിനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായ നിഖില്‍ പൈലിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. നിഖില്‍ പൈലിയാണ് കേസിലെ ഒന്നാം പ്രതി. പോളിംഗ് കഴിഞ്ഞ ശേഷം കുട്ടികള്‍ ഉച്ചഭക്ഷണത്തിന് പിരിയുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. നെഞ്ചില്‍ കുത്തേറ്റതാണ് ധീരജിന്റെ മരണത്തിന് കാരണമായത്.

സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് രംഗത്തെത്തി. കോണ്‍ഗ്രസ്സിന്റെ ഈ കൊലപാതകിയുടെ വാഴ്ത്തലിന് കനത്ത വില നല്‍കേണ്ടി വരും. ഈ അധമ സംഘത്തിനെതിരെ, ഈ ദുഷ്ചെയ്തിക്കെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ജനങ്ങള്‍ ഇതെല്ലാം കാണുന്നുവെന്നും പി.എസ്. സഞ്ജീവ് പറഞ്ഞു.

"ധീരജ് രാജേന്ദ്രന്‍ എന്ന മിടുക്കനായ എസ്എഫ്‌ഐ നേതാവിനെ ഒറ്റ കുത്തിനു ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ കൊലപ്പെടുത്തിയ നിഖില്‍ പൈലി എന്ന കൊലപാതകിയെ ഇടുക്കി ഡിസിസി മെമ്പര്‍ ആയി നോമിനേറ്റ് ചെയ്തിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വിജയവും, തങ്ങളുടെ പുതിയ സര്‍ക്കാരുമാണ് കോണ്‍ഗ്രസ്സിനെ ഇത്തരം തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെങ്കില്‍ ജനവിധി കൊലപാതകിയെ വിശുദ്ധനാക്കുന്നില്ല. കോണ്‍ഗ്രസ്സിന്റെ ഈ കൊലപാതകിയുടെ വാഴ്ത്തലിന് കനത്ത വില നല്‍കേണ്ടി വരും. കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു ഈ അധമ സംഘത്തിനെതിരെ, ഈ ദുഷ്ചെയ്തിക്കെതിരെ. ജനങ്ങള്‍ ഇതെല്ലാം കാണുന്നു, തളിപ്പറമ്പിലെ അദ്വൈതത്തില്‍ ഇതെല്ലാം കണ്ടും കേട്ടും വേദനിക്കുന്ന ധീരജിന്റെ മാതാപിതാക്കളുടെ വേദനയ്ക്ക് നിങ്ങള്‍ ആഴം കൂട്ടുന്നു. മാപ്പില്ല കോണ്‍ഗ്രസ്സേ നിങ്ങള്‍ക്ക്," പി.എസ്. സഞ്ജീവ് ഫേസ്ബുക്കില്‍ കുറിച്ചു.

SCROLL FOR NEXT