വയനാട്: ചൂരൽമല- മുണ്ടക്കൈ ദുരിതബാധിതരുടെ രണ്ടാം ഘട്ട പുനരധിവാസം പാതിവഴിയിലെന്ന് ആശങ്ക. സെപ്റ്റംബർ 30-നകം നിർമാണം പൂർത്തിയാക്കി വീട് നൽകാമെന്നായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ സെപ്റ്റംബർ പകുതിയായിട്ടും നിർമാണം മന്ദഗതിയിലാണ് നീങ്ങുന്നത്.
ഇതോടെ ദുരിതബാധിതർ ഇന്നുമുതൽ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. നിർമാണം പൂർത്തിയാക്കി എപ്പോൾ നൽകുമെന്നതിൽ സർക്കാരിനും വ്യക്തതയില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം. ഏത് വീടാണ് ലഭിക്കുകയെന്ന നറുക്കെടുപ്പും ഉദ്യോഗസ്ഥർ നീട്ടിക്കൊണ്ടു പോവുകയാണ്. സെപ്റ്റംബർ 30നകം നറുക്കെടുപ്പ് നടത്തണമെന്നാണ് ദുരിതബാധിതരുടെ പ്രധാന ആവശ്യം.
എൽസ്റ്റൺ എസ്റ്റേറ്റ് ടൗൺഷിപ്പിലെ രണ്ടാം ഘട്ട ഗുണഭോക്താക്കളാണ് ഇന്ന് പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്. അതേസമയം ദുരന്ത ഭൂമിയായ ചൂരൽമലയിലും മുണ്ടക്കൈയിലും ഇപ്പോഴും ഒറ്റപ്പെട്ട കുടുംബങ്ങൾ ഉണ്ടെന്നും. ഇവരെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.