കോഴിക്കോട്: തെരഞ്ഞെടുപ്പ് സമയത്ത് സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരെ മാസങ്ങളായിട്ടും തിരികെ നിയമിക്കാത്തതിനെ ചൊല്ലി എക്സൈസ് ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അതൃപ്തി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രകാരം സമീപ ജില്ലകളിലേക്ക് സ്ഥലം മാറിപോയ ഉദ്യോഗസ്ഥരാണ് തിരികെ വരാൻ കഴിയാതെ പ്രതിസന്ധിയിലായത്.
മറ്റെല്ലാ വകുപ്പുകളിലും ജൂൺ മാസത്തോടെ തിരിച്ചുള്ള സ്ഥലം മാറ്റം പൂർത്തിയായിട്ടും എക്സൈസ് വകുപ്പിൽ മാത്രം തെരഞ്ഞെടുപ്പ് പൂർത്തിയായി നാല് മാസം കഴിഞ്ഞിട്ടും നടപടികൾ ആരംഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ പെരുമാറ്റച്ചട്ടം പ്രകാരം ഓഫീസ് മേധാവികളെ മാതൃ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റുകയും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കുന്ന ഉടനെ ഉദ്യോഗസ്ഥരെ തിരികെ നിയമിക്കുകയുമാണ് പതിവ്.
എന്നാൽ ഇത്തവണ പുതിയ സർക്കാർ അധികാരത്തിലേറി നാല് മാസം പിന്നിട്ടിട്ടും എക്സൈസ് ഉദ്യോഗസ്ഥരെ അതാത് ജില്ലകളിലേക്ക് തിരികെ നിയമിക്കുന്നതിനുളള നടപടി ആരംഭിച്ചിട്ടില്ല. എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു ഐഎഎസ് അനുകൂല നിലപാട് സ്വീകരിക്കാത്തതാണ് തിരിച്ചുള്ള സ്ഥലംമാറ്റം നടക്കാത്തതിൻ്റെ കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
തെരഞ്ഞെടുപ്പ് സമയത്തെ സ്ഥലം മാറ്റമായതിനാൽ തിരിച്ചു വരാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ഉദ്യോഗസ്ഥർ. അതുകൊണ്ടു തന്നെ കുടുംബാംഗങ്ങൾ നേരത്തെ ജോലി ചെയ്ത സ്ഥലത്ത് തന്നെയാണ് താമസിച്ചിരുന്നത്. എന്നാൽ സ്ഥലം മാറ്റം വൈകിയതോടെ ഉദ്യോഗസ്ഥരെ ആശ്രയിച്ചു കഴിയുന്ന കുടുംബാംഗങ്ങളും പ്രതിസന്ധിയിലായി. ജൂലൈ മാസം ജീവനക്കാരുടെ ട്രാൻസ്ഫർ ഓപ്ഷൻ ക്ഷണിച്ച് ഇ-റോൾ തുറന്നിരുന്നെങ്കിലും ജൂലൈ 18 ഓടെ ഇ- റോൾ ക്ലോസ് ചെയ്തു.
രണ്ടുമാസമായിട്ടും ഫയലിൽ തുടർ നടപടികൾ സ്വീകരിക്കാത്തത് മാനദണ്ഡലംഘനമാണ് എന്നാണ് ഉദ്യോഗസ്ഥരുടെ ആക്ഷേപം. മാനുവൽ ഓഫ് ഓഫീസ് പ്രൊസീച്യർ ( Manual of office procedure ) അനുസരിച്ച് ഒരു ഫയൽ ഒരു സീറ്റ് കൈവശം വെക്കാവുന്ന പരമാവധി സമയം എന്ന നിബന്ധനയും കാറ്റിൽ പറത്തിയാണ് എക്സൈസ് കമ്മീഷണർ പെരുമാറുന്നതെന്നും ഉദ്യോഗസ്ഥർ ആരോപിക്കുന്നു.
അനുവദിച്ച ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ പകുതിയിൽ താഴെ മാത്രം ഉദ്യോഗസ്ഥരാണ് ഇപ്പോൾ പല സ്റ്റേഷനുകളിലും ഉള്ളത്. ലോക്ക് അപ് സംവിധാനങ്ങൾ പോലുമില്ലാത്ത എക്സൈസ് ഓഫീസുകളുമുണ്ട്. ഇതിനിടയിൽ ഉണ്ടാകുന്ന വ്യക്തിപരമായ ബുദ്ധിമുട്ടുകൾ ഉദ്യോഗസ്ഥർക്കിടയിൽ വലിയ മാനസിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 27 ഓഫീസർമാരാണ് എക്സൈസ് വകുപ്പ് ഉപേക്ഷിച്ച് മറ്റ് വകുപ്പുകളിലേക്ക് മാറിപ്പോയത്. ഉദ്യോഗസ്ഥരുടെ മാനസികാവസ്ഥ കൂടി പരിഗണിക്കാൻ എക്സൈസ് കമ്മീഷണർ തയ്യാറാകണമെന്നാണ് ആവശ്യം.