എം. വിൻസെൻ്റ് Source: FB
KERALA

എം. വിൻസെൻ്റിന് മന്ത്രിസ്ഥാനം നൽകാത്തതിൽ അതൃപ്തി; സത്യപ്രതിജ്ഞ ബഹിഷ്കരിക്കാൻ ലത്തീൻ സഭ

ഫിഷറീസ് വകുപ്പ് ലീഗിന് നൽകിയതിലും വിമർശനം ഉയരുന്നുണ്ട്...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് ലത്തീൻ സഭ ബഹിഷ്കരിക്കും. എം. വിൻസെന്റിന് മന്ത്രിസ്ഥാനം നൽകാത്തതിലെ അതൃപ്തിയാണ് കാരണം. ഫിഷറീസ് വകുപ്പ് ലീഗിന് നൽകിയതിലും വിമർശനം ഉയരുന്നുണ്ട്. മന്ത്രിസഭാ പ്രഖ്യാപനം നടക്കാനിരിക്കെയാണ് ലത്തീൻ സഭ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ലത്തീൻ സഭയുടെ പ്രതിനിധിയായ എം. വിൻസെൻ്റിന് മന്ത്രി സ്ഥാനം നൽകുമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, അത് നൽകാത്തത് സഭയോടുള്ള കടുത്ത വെല്ലുവിളിയും അവഗണനയുമാണ്. നാലാം വട്ടമാണ് എം. വിൻസെൻ്റ് ജയിക്കുന്നത്. മാത്രമല്ല, വിഴിഞ്ഞം തുറമുഖം ഉൾപ്പെടുന്ന പ്രദേശത്ത് ലത്തീൻ സഭ വലിയ സാമുദായിക ശക്തിയാണ്. അതിനാൽ ഫിഷറീസ് വകുപ്പ് ലീഗിന് നൽകുന്നതിലും ലത്തീൻ സഭയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. അതിനാലാണ് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കാനുള്ള തീരുമാനമായിരിക്കുന്നത്. മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പിൽ ലത്തീൻ സഭ പരസ്യമായി യുഡിഎഫിനെ പിന്തുണച്ചിരുന്നു. എന്നിട്ടും ലത്തീൻ പ്രതിനിധിക്ക് മന്ത്രി സ്ഥാനം നൽകിയില്ല എന്നാണ് അവരുടെ വാദം.

എന്നാൽ, ലത്തീൻ പ്രതിനിധിയായ ആർഎസ്പിയിൽ നിന്നുള്ള ഷിബു ബേബി ജോൺ ഉള്ളതിനാലാണ് എം. വിൻസെൻ്റിന് മന്ത്രിസ്ഥാനം നൽകാത്തതെന്നാണ് കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും നേതാക്കളുടെ വാദം.

SCROLL FOR NEXT