KERALA

തൃശൂരിൽ ആന ഇടഞ്ഞോടിയ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ ഭരണകൂടം

തൃശൂർ ഡിഎഫ്ഒയ്ക്കും സോഷ്യൽ ഫോറസ്ട്രിക്കുമാണ് നിർദേശം നൽകിയത്.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: നഗരത്തിൽ ആന ഇടഞ്ഞോടിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ ഭരണകൂടം. തൃശൂർ ഡിഎഫ്ഒയ്ക്കും സോഷ്യൽ ഫോറസ്ട്രിക്കുമാണ് നിർദേശം നൽകിയത്. ഇന്ന് രാവിയോടെയാണ് വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിച്ച ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആന ഇടഞ്ഞോടിയത്.

ശീവേലിക്കായി തിരുവമ്പാടി ക്ഷേത്രത്തിൽ എത്തിച്ച ആനയെ പാപ്പാന്മാർ ചേർന്ന് എട്ടേ മുക്കാലോടെ പാറമേക്കാവിലും വടക്കുനാഥന് മുന്നിലും തൊഴീക്കാനായി എത്തിച്ചു. അവിടെവച്ച് അസ്വസ്ഥനായ ആന ആദ്യം സ്വരാജ് റൗണ്ടിലൂടെ ഇടഞ്ഞോടി, അൽപ്പസമയം ശാന്തനായെങ്കിലും വീണ്ടും പരിഭ്രാന്തനായി പാഞ്ഞു. നഗരത്തിലൂടെ പാഞ്ഞോടിയ ആന നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകർത്തു. രണ്ട് കിലോമീറ്ററിലധികം ദൂരം പാഞ്ഞോടി ജനവാസ മേഖലയിലെത്തിയും അക്രമം തുടർന്ന ആനയെ മണിക്കൂറുകളെടുത്താണ് പാപ്പാന്മാർ തളച്ചത്.

എട്ട് വാഹനങ്ങൾക്കാണ് ആനയുടെ ആക്രമണത്തിൽ നാശനഷ്ടം സംഭവിച്ചത്. അഞ്ച് വീടുകളുടെ മതിലുകളും ആന തകർത്തു. ആന ഇടഞ്ഞതിൽ നഷ്ടപരിഹാരം നൽകുന്നതിനെ ചൊല്ലി മന്ത്രി ഒ.ജെ. ജനീഷും ബി. ഗോപാലകൃഷ്ണനും തമ്മിൽ തർക്കമുണ്ടായി. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേണമെന്ന് മന്ത്രി പറഞ്ഞു. അർഹരെ തഴയില്ലെന്ന ഉറപ്പ് വേണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.

വിരണ്ടോടിയതിന് പിന്നാലെ പാപ്പാന്മാനും മറ്റ് ആനക്കാരും ചേർന്ന് ആനയെ തളക്കാൻ ശ്രമിച്ചെങ്കിലും പൊലീസിൻ്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുണ്ടായില്ലെന്ന ആക്ഷേപമുണ്ടായിരുന്നു. ആന ഓടിക്കൊണ്ടിരുന്നത് കൊണ്ട് മയക്കുവെടിവയ്ക്കുന്നത് പ്രായോഗികമല്ലായിരുന്നുവെന്ന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. എട്ട് വാഹനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. അഞ്ച് വീടുകളുടെ കോമ്പൗണ്ട് വാളുകൾ തകർന്നു. പോസ്റ്റ് ഓഫീസ് കെട്ടിടത്തിനും ടൗൺഹാൾ ഫെൻസിങ് ഗ്രില്ലിനും കേടുപാട് സംഭവിച്ചതായും കളക്ടർ വ്യക്തമാക്കി.

ആന വിരണ്ടോടിയ നാശനഷ്ടങ്ങളഉണ്ടാക്കിയ സംഭവത്തിൽ ജില്ലാ ഭരണകൂടത്തിന് വീഴ്ച ഉണ്ടായതായി തൃശൂർ മേയർ നിജി ജസ്റ്റിനും ഡെപ്യൂട്ടി മേയറും ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു. സംഭവത്തിൽ പരിശോധന നടത്തുമെന്ന് മന്ത്രി ഒ.ജെ. ജനീഷും അറിയിച്ചിരുന്നു. നഗരം ഭയത്തിലായ സമയത്ത് വേണ്ടവിധം പ്രവർത്തിക്കാൻ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞില്ലെന്ന് ജന പ്രതിനിധികൾ കുറ്റപ്പെടുത്തിയിരുന്നു.

SCROLL FOR NEXT