കൊല്ലം: ഭിന്നശേഷിക്കാരനായ വില്ലേജ് ഓഫീസറെ സ്ഥലം മാറ്റിയ സംഭവത്തിൽ റിപ്പോർട്ട് തേടി ജില്ലാ കലക്ടർ. തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോടാണ് റിപ്പോർട്ട് തേടിയത്. ഭിന്നശേഷിക്കാരനായതിലാണ് കളക്ടറുടെ ഇടപെടൽ. ന്യൂസ് മലയാളം വാർത്തയ്ക്ക് പിന്നാലെയാണ് നടപടി.
ശാരീരിക പരിമിതികൾ വകവയ്ക്കാതെയായിരുന്നു പന്മന വില്ലേജ് ഓഫീസർ രാധാകൃഷ്ണപിള്ളയെ ദൂരക്ക് സ്ഥലം മാറ്റിയത്. ഭൂമാഫിയക്കെതിരെ നടപടി സ്വീകരിച്ചതിനാണ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതെന്നാണ് ആക്ഷേപം. ഭരണകക്ഷിയിൽപ്പെട്ട ചിലരുടെ നിലം നികത്തൽ തടഞ്ഞതിലുള്ള പ്രതികാരമാണ് സ്ഥലംമാറ്റത്തിന് പിന്നിലെന്ന് രാധാകൃഷ്ണപിള്ള ആരോപിച്ചിരുന്നു
85 ശതമാനത്തിലധികം അംഗവൈകല്യമുള്ള വ്യക്തിയെ ദൂരത്തേക്ക് മാറ്റണമെങ്കിൽ പാലിക്കേണ്ട ചട്ടങ്ങൾ കാറ്റിൽ പറത്തിയായിരുന്നു തീരുമാനമെടുത്തിരുന്നത്. 10 കിലോമീറ്ററിലധികം ദൂരത്തേക്കുളള ഓഫീസിലേക്കായിരുന്നു മാറ്റം കൊടുത്തിരിക്കുന്നത്. പിന്നാലെയാണ് സ്ഥലം മാറ്റം തീരുമാനത്തിനെതിരെ രാധാകൃഷ്ണപിള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്.