KERALA

തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗ കേസ്: പൊലീസും മാസപ്പടി വാങ്ങിയിരുന്നതായി ആരോപണം; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ പൊലീസ് മേധാവി

കേസിൽ കഴിഞ്ഞ ദിവസം രണ്ടുപേരെ പൊലീസ് പിടികൂടിയിരുന്നു

Author : ലിൻ്റു ഗീത

പത്തനംതിട്ട: തിരുവല്ലയിൽ ഗുണ്ടാ പിരിവ് നൽകാത്തതിന് സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തതിൽ പൊലീസിന്റെ ആഭ്യന്തര അന്വേഷണം. സ്പായിൽ നിന്ന് പൊലീസുകാർ പണം കൈപ്പറ്റാറുണ്ടെന്ന ആരോപണത്തിലാണ് ജില്ലാ പൊലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചത്. പൊലീസുകാർ സ്പായിൽ നിന്ന് മാസപ്പടിയായി പണം വാങ്ങിയിട്ടുണ്ടോ എന്ന് പ്രത്യേകസംഘം അന്വേഷിക്കും. കേസിൽ കഴിഞ്ഞ ദിവസം രണ്ടുപേരെ പൊലീസ് പിടികൂടിയിരുന്നു. പ്രതിയായ മരണസുബിൻ എന്ന അലക്സാണ്ടർ സുബിനെ പിടികൂടുന്നതിനിടെ സുബിന്‍റെ വളർത്തുന്ന നായകൾ പൊലീസിനെ ആക്രമിച്ചു. പ്രതികളിൽ നാലുപേർ ഒളിവിലാണ്.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്കായിരുന്നു സംഭവം. ഗുണ്ടാ പിരിവ് ചോദിച്ച് സ്പായിൽ എത്തിയതാണ് മരണ സുബിൻ ഉൾപ്പെടെ ആറ് പേർ. 50,000 രൂപ പിരിവ് ആവശ്യപ്പെട്ടു. ഇത് നൽകാനാവില്ല എന്ന് ജീവനക്കാരി അറിയിച്ചതിന് പിന്നാലെ സുബിൻ ജീവനക്കാരിയെ കഴുത്തിൽ കത്തി വെച്ച് ബലാൽസംഗത്തിന് ഇരയാക്കി. ഇതിന്‍റെ ദൃശ്യങ്ങളും മൊബൈലിൽ ചിത്രീകരിച്ചു. ഈ സമയം സ്പായിൽ എത്തിയ മറ്റൊരു യുവതിയെ ഭീഷണിപ്പെടുത്തുകയും പണം അപഹരിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയും എന്നും പ്രതികൾ ജീവനക്കാരിയെ ഭീഷണിപ്പെടുത്തി.

മരണ സുബിനെ കുറ്റപ്പുഴയിലെ വീട്ടിൽ നിന്ന് പിടികൂടുന്നതിനിടെയാണ് സുബിൻ്റെ വളർത്തുന്ന നായകൾ പൊലീസുകാരെ ആക്രമിച്ചത്. സംഭവത്തിൽ എസ്ഐ ഉണ്ണികൃഷ്ണനും സിപിഒ അഭിലാഷിനുമാണ് പരിക്കേറ്റത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് മരണ സുബിൻ എന്ന് വിളിക്കുന്ന സുബിൻ അലക്സാണ്ടർ. തിരുവല്ല സ്വദേശി ബെർലിൻ ദാസാണ് അറസ്റ്റിലായ രണ്ടാമത്തെയാൾ. ഒളിവിലുള്ള മറ്റ് നാല് പ്രതികൾക്ക് വേണ്ടി അന്വേഷണം തുടങ്ങി. ഒന്നാം തീയതി നടന്ന സംഭവത്തിൽ മൂന്നാം തീയതിയാണ് പൊലീസ് കേസ് എടുത്തത്.

SCROLL FOR NEXT