KERALA

ഉത്തരകാശിയിലെ മേഘവിസ്‌ഫോടനത്തില്‍പ്പെട്ട് മലയാളികളും? 28 അംഗ സംഘത്തെ ബന്ധപ്പെടാനാകുന്നില്ലെന്ന് കുടുംബം

അപകടം നടന്നതിന് ശേഷം ഇവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നാണ് കുടുംബങ്ങള്‍ ഉന്നയിക്കുന്ന പരാതി.

Author : ന്യൂസ് ഡെസ്ക്

ഉത്തരാഖണ്ഡിലെ മേഘവിസ്‌ഫോടനമുണ്ടായ ഉത്തരകാശിയില്‍ മലയാളികളും കുടുങ്ങിക്കിടക്കുന്നതായി സൂചന. വിനോദയാത്ര പോയ മലയാളി സംഘത്തെക്കുറിച്ച് വിവരമില്ലെന്ന് കുടുംബം. 28 പേരടങ്ങുന്ന സംഘത്തെ ഫോണില്‍ ബന്ധപ്പെടാനാകുന്നില്ല.

20 പേര്‍ മുംബൈയില്‍ നിന്നുമുള്ള മലയാളികളും എട്ട് പേര്‍ കൊച്ചിയില്‍ നിന്നുള്ളവരുമായിരുന്നെന്നാണ് വിവരം. ഇന്നലെ വരെ ഫോണില്‍ ഇവരുമായി സംസാരിച്ചിരുന്നു. എന്നാല്‍ അപകടം നടന്നതിന് ശേഷം ഇവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നാണ് കുടുംബങ്ങള്‍ ഉന്നയിക്കുന്ന പരാതി.

കഴിഞ്ഞ ദിവസമാണ് ഉത്തരകാശിയിലെ ധരാലിയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഉരുള്‍പൊട്ടിയത്. കുന്നിന്മേലെ നിന്ന് മലവെള്ളം ശക്തിയായി താഴ്‌വാരത്തേക്ക് വന്നു പതിക്കുകയായിരുന്നു. ദുരന്തത്തില്‍ വീടുകളടക്കം ഒലിച്ചു പോയി. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇതുവരെ അഞ്ച് പേരുടെ മൃതദേഹമാണ് കണ്ടെത്താനായത്.

സൈന്യം പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ തുടര്‍ച്ചയായി മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നാണ് വിവരം.

ഉത്തരകാശിയിലെ പ്രധാന ടൂറിസ്റ്റ് സ്‌പോട്ടാണ് അപകടമുണ്ടായ ധരാലി ഗ്രാമം. പ്രദേശത്തോട് ചേര്‍ന്ന് ഇന്ന് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. കേരളത്തില്‍ നിന്ന് പോയ മാധ്യമ സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെടുന്ന സ്ഥിതിയുമുണ്ടായി.

ഇന്നലെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട പത്ത് സൈനികരെ കാണാതായിരുന്നു. ഹാര്‍സില്‍ മേഖലയിലെ ക്യാമ്പില്‍ നിന്നാണ് കാണാതായത്. ഹാര്‍സില്‍ റോഡിലും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്.

SCROLL FOR NEXT