തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തിരക്ക് കുറയ്ക്കാനും രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാനും ആരോഗ്യമന്ത്രി കെ. മുരളീധരൻ സ്വീകരിച്ച നടപടിയെ അഭിനന്ദിച്ച് ഡോ. ഹാരിസ് ചിറക്കല്‍. വളരെ നന്മ നിറഞ്ഞ തീരുമാനമെന്നാണ് ഹാരിസ് ചിറക്കൽ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
രോഗികളെ കട്ടിലിൻ്റെ അടിയില്‍ തള്ളുന്നതും വരാന്തയില്‍ തള്ളുന്നതും പൊറുക്കാനാകാത്ത തെറ്റാണ്. കൃത്യമായ നടപടികള്‍ കൊണ്ട് അത് പരിഹരിക്കാന്‍ ശ്രമിക്കുന്ന ബഹുമാനപ്പെട്ട മിനിസ്റ്റര്‍ക്ക് അഭിനന്ദനങ്ങള്‍ എന്ന് അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
മൂന്നു വര്‍ഷങ്ങള്‍ മുമ്പ് 250 ബെഡുകള്‍ ഉണ്ടായിരുന്ന ബില്‍ഡിങ് ഇടിച്ചു കളഞ്ഞതോടെയാണ് തിരക്ക് ഇത്ര തീവ്രമായത്. പുലയനാര്‍ കോട്ടയിൽ ധാരാളം സ്ഥലം ലഭ്യമാണ്. ചില ഡിപ്പാര്‍ട്‌മെൻ്റുകള്‍ തന്നെ വേണമെങ്കില്‍ അങ്ങോട്ട് മാറ്റാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണം. വളരെ വേഗം മുന്നേറുന്ന ആധുനിക ചികിത്സാരീതികള്‍ സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാകുന്ന നടപടികള്‍ സ്വീകരിക്കണം. തീരുമാനങ്ങള്‍ ഓഫീസുകളിലെ ചുവപ്പുനാടയില്‍ അകപ്പെടരുതെന്നും ഡോ. ഹാരിസ് ചിറക്കല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യവകുപ്പിലെ പിഴവുകളിൽ നിരന്തരമായി വിമർശനം ഉന്നയിക്കുന്ന വ്യക്തിയാണ് ഡോ. ഹാരിസ്.