വയനാട്: ശുദ്ധജല കുടിവെള്ള പദ്ധതിയുടെ ജലസംഭരണി തകർന്നതോടെ വയനാട് പള്ളിവയൽ അമ്പതേക്കറിലെ ഉന്നതി നിവാസികളുടെ കുടിവെള്ളം മുട്ടി. വനാതിർത്തിയോട് ചേർന്ന് നിർമിച്ച കുഴികളിൽ നിന്നാണ് നിലവിൽ ഇവർ കുടിവെള്ളമെടുക്കുന്നത്. വന്യമൃഗശല്യം രൂക്ഷമായ വനാതിർത്തിയിൽ ജീവൻ പോലും പണയം വെച്ചാണ് ഇവർ വെള്ളമെടുക്കാനായി പോകുന്നത്.
കഴിഞ്ഞ മഴക്കാലത്താണ് ഉന്നതി നിവാസികൾക്ക് കുടിവെള്ളം ലഭിച്ചിരുന്ന ജലസംഭരണിയും പൈപ്പും തകർന്നത്. നിലവിൽ വനാതിർത്തിയോട് ചേർന്ന് ഉന്നതി നിവാസികൾ തന്നെ നിർമിച്ച കുഴികളിൽ നിന്നുമാണ് വീട്ടാവശ്യങ്ങൾക്കടക്കമുള്ള വെള്ളം ശേഖരിക്കുന്നത്. കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട 25 ഓളം കുടുംബങ്ങളാണ് കഴിഞ്ഞ ഒരു വർഷമായി കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്.
വന്യമൃഗ ശല്യം രൂക്ഷമായ വനാതിർത്തിയിൽ ജീവൻ പോലും പണയം വെച്ചാണ് ഇവർ വെള്ളമെടുക്കാനായി പോകുന്നത്. വന്യ മൃഗങ്ങൾ വന്ന് വെള്ളം കുടിക്കുമെന്നതിനാൽ കുഴികൾക്ക് ചുറ്റും വേലി കെട്ടിയും, മൂടിവെച്ചുമാണ് വെള്ളം സംരക്ഷിക്കുന്നത്. പഴയ പഞ്ചായത്ത് ഭരണകാലത്ത് തന്നെ കുടിവെള്ളപദ്ധതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നതി നിവാസികൾ അപേക്ഷ നൽകിയെങ്കിലും പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പരാതി ഉണ്ട്.
പുതിയ പഞ്ചായത്ത് ഭരണ സമിതിയോട് പല തവണ ഈ കാര്യം ഉന്നയിച്ചിട്ടും ഇതുവരെ പ്രശ്നം പരിഹരിക്കുന്നതിനായി ഒരു തുക പോലും മാറ്റി വെച്ചിട്ടില്ലെന്നും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തംഗം അശ്വതി സതീഷ് പറഞ്ഞു. കുഴികളിൽ നിന്നുമെടുക്കുന്ന ശുദ്ധീകരിക്കാത്ത വെള്ളം ഉപയോഗിക്കുന്നതു കൊണ്ട് തന്നെ ഉന്നതി നിവാസികൾ പലതരം ആരോഗ്യപ്രശ്നങ്ങൾ നേരിടാറുണ്ടെന്നും പഞ്ചായത്തംഗം പറയുന്നു.