പ്രതീകാത്മക ചിത്രം Source: Files
KERALA

സംസ്ഥാനത്ത് മുങ്ങിമരണം വർധിക്കുന്നു; ഏറ്റവും കൂടുതൽ മരണം എറണാകുളം ജില്ലയിൽ

അശ്രദ്ധയും സാഹസികതയുമാണ് ഭൂരിഭാഗം അപകടങ്ങൾക്കും പിന്നിൽ...

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: സംസ്ഥാനത്തെ ജലാശയങ്ങളിൽ ജീവൻ നഷ്ടമാകുന്നവരുടെ എണ്ണം വർധിക്കുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ 821 പേർക്കാണ് കേരളത്തിലെ വിവിധ ജലാശയങ്ങളിൽ ജീവൻ നഷ്ടമായത്. ഫയർ ആൻഡ് റെസ്ക്യൂ സർവീസിൻ്റെ കണക്കുകൾ പ്രകാരം എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 157 ആളുകളാണ് എറണാകുളം ജില്ലയിൽ മാത്രം മരിച്ചത്. തൊട്ടുപിന്നിൽ പാലക്കാട്, കൊല്ലം ജില്ലകളാണ്. തിരുവനന്തപുരം ജില്ലയിൽ ഒരു മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തത് എന്നത് ആശ്വാസകരമാണ്.

അശ്രദ്ധയും സാഹസികതയുമാണ് ഭൂരിഭാഗം അപകടങ്ങൾക്കും പിന്നിൽ. പുഴകളുടെയും തോടുകളുടെയും ആഴമറിയാതെ ഇറങ്ങുന്നതും, സെൽഫി എടുക്കാനുള്ള ശ്രമങ്ങളും വിലപ്പെട്ട ജീവനുകൾ കവരുന്നു. നീന്തൽ അറിയാത്തവർ പോലും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതും, സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നതും മരണസംഖ്യ ഉയർത്തുന്നുവെന്ന് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അബ്ദുൽ ഗഫൂർ പറയുന്നു.

ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ പൊതുജനങ്ങൾ പുലർത്തുന്ന കനത്ത ജാഗ്രതക്കുറവാണ് പലപ്പോഴും വലിയ ദുരന്തങ്ങളിൽ കലാശിക്കുന്നത്. പ്രധാനമായും കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തണം. നീന്തൽ അറിയില്ലെങ്കിൽ ഒരു കാരണവശാലും പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങരുത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനായി അപകടകരമായ രീതിയിൽ സെൽഫിയെടുക്കുന്നതും വീഡിയോ എടുക്കുന്നതും ഒഴിവാക്കണം. അധികൃതർ നൽകുന്ന സുരക്ഷാ ബോർഡുകളിലെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. അപകടത്തിൽപ്പെട്ട ഒരാളെ രക്ഷിക്കാൻ ശ്രമിക്കുന്നവരും സ്വന്തം സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ വെള്ളത്തിൽ ഇറങ്ങാവൂ.

വരാൻ പോകുന്ന മൺസൂൺ കാലങ്ങളിലടക്കം ജാഗ്രത പാലിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നാണ് ഫയർഫോഴ്സ് നൽകുന്ന മുന്നറിയിപ്പ്. കുട്ടികളെ നീന്തൽ പഠിപ്പിക്കുക, ജലാശയങ്ങൾക്ക് സമീപം പോകുമ്പോൾ രക്ഷകർത്താക്കളുടെ സാന്നിധ്യം ഉറപ്പാക്കുക, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അതിസാഹസികത ഒഴിവാക്കുക തുടങ്ങിയ പ്രാഥമിക മുൻകരുതലുകൾ ജീവൻ രക്ഷിക്കാൻ അത്യന്താപേക്ഷിതമാണ്.

SCROLL FOR NEXT