ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച നാടകം വിവാദമായതില്‍ പ്രതികരിച്ച് അഭിനേത്രി ചിന്നൂസ് ചിലങ്ക. നാടകത്തിന്റെ ഒരു ഭാഗം മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിക്കുന്നുവെന്ന് ചിന്നൂസ് ന്യൂസ് മലയാളത്തോട് പറഞ്ഞു. അടിയന്തരാവസ്ഥയിൽ തുടങ്ങി ബിജെപി സർക്കാരിന്റെ ഭരണകൂട ഭീകരത വരെയുള്ള കാര്യങ്ങാണ് 'മിസ' സംസാരിക്കുന്നത്. നാടക പ്രവർത്തകയും എഴുത്തുകാരിയുമായ സ്നേഹ ലത റെഡ്ഡിയുടെ ജീവിതത്തെ കുറിച്ചാണ് നാടകം സംസാരിക്കുന്നത്. ഭരണകൂട ഭീകരതയ്‌ക്കെതിരെ ഇനിയും ചോദ്യങ്ങള്‍ ഉയരുമെന്നും ചിന്നൂസ് ചിലങ്ക ന്യൂസ് മലയാളത്തോട് വ്യക്തമാക്കി.
നാടകത്തിന്റെ ഒരു ഭാഗം മുറിച്ചെടുത്ത്, അതില്‍ മറ്റൊരു മ്യൂസിക് ചേര്‍ത്ത് പ്രചരിപ്പിക്കുകയാണെന്ന് ചിന്നൂസ് പറഞ്ഞു. 'മിസ' പറയുന്നത് രാജ്യത്തെ ഭരണകൂട ഭീകരതയെക്കുറിച്ചാണ്. 1975ലെ അടിയന്തരാവസ്ഥയില്‍നിന്ന് തുടങ്ങി ഇന്നത്തെ ബിജെപി സര്‍ക്കാരിന്റെ ഭരണകൂട ഭീകരത വരെയുള്ള വിഷയങ്ങളാണ് 'മിസ' സംസാരിക്കുന്നത്. നാടകത്തിലെ വളരെ പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് 1975ല്‍ മിസ എന്ന ആക്ട് പ്രകാരം ജയിലില്‍ അടയ്ക്കപ്പെട്ട സ്നേഹലത റെഡ്ഡിയുടെ ജീവിതം. സ്നേഹലത നാടക പ്രവര്‍ത്തകയായിരുന്നു, എഴുത്തുകാരിയായിരുന്നു, സാമുഹ്യപ്രവര്‍ത്തകയായിരുന്നു. നിങ്ങളുടെ ഭരണകൂടം കൊന്നുകളഞ്ഞ സ്നേഹലതയുടെ, നാടകം ചെയ്തതുകൊണ്ടു മാത്രം ആക്രമിക്കപ്പെട്ട്, കൊല്ലപ്പെട്ട സഫ്‌ദര്‍ ഹാഷ്മിയുടെ പിന്മുറക്കാരിയാണ് താന്‍. ഭരണകൂട ഭീകരതയ്‌ക്കെതിരെ ഇനിയും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുമെന്നും ചിന്നൂസ് വ്യക്തമാക്കി. കോഴിക്കോട് ആസ്ഥാനമായുള്ള ചിലങ്ക ഫ്ലോട്ടിങ് തീയേറ്ററിലെ കലാകാരിയാണ് ചിന്നൂസ്.
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച 'മിസ' എന്ന നാടകത്തിനെതിരെ സംഘപരിവാർ സൈബർവേട്ട നടത്തുകയാണെന്ന് പുരോഗമന കലാ സാഹിത്യ സംഘവും പ്രതികരിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ രാജ്യത്തെമ്പാടും സംഘപരിവാർ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണിത്. കലാവിഷ്‌കാരങ്ങൾ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നു എന്നത് സംഘപരിവാറിന് സഹിക്കാനാവില്ല. രാജ്യത്തുടനീളം കലാകാരന്മാരെയും, എഴുത്തുകാരെയും, സാംസ്‌കാരിക പ്രവർത്തകരെയും അവർ വേട്ടയാടുകയാണ്. 'മിസ' നാടകത്തിനു നേരെയുള്ള സംഘപരിവാർ സൈബർ വേട്ടയിൽ സർഗാത്മക പ്രതിഷേധം ഉയർത്തിക്കൊണ്ടുവരണമെന്നും പു.ക.സ. അഭ്യര്‍ഥിച്ചു.