പത്തനംതിട്ട: കോന്നി സിഐ ആയിരുന്ന മധുബാബുവിനെതിരെ ഗുരുതര ആരോപണങ്ങള്‍. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അനീഷ് പ്രമാടവും തൊടുപുഴ സ്വദേശി മുരളീധരനുമാണ് മധുബാബുവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പൊലീസ് സ്റ്റേഷനുള്ളിൽ നേരിട്ടത് അതിക്രൂരമായ പീഡനമാണെന്നാണ് ഡിവൈഎഫ്ഐ നേതാവ് അനീഷ് പ്രമാടത്തിന്റെ പരാതി.
2013ന് അനീഷ് പ്രമാടം കോന്നി ഏരിയാ സെക്രട്ടറി ആയിരിക്കുന്ന കാലത്താണ് സംഭവം. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് സമയത്ത് പത്തനംതിട്ടയിലെ തന്റെ സഹപ്രവർത്തകർക്ക് കെഎസ്‍യുവില്‍ നിന്ന് മർദനം ഏറ്റിരുന്നു. ഇതിനെപ്പറ്റി അന്വേഷിക്കാന്‍ സംഭവസ്ഥലത്ത് പോയി. ഇതിന് പിന്നാലെയാണ് പൊലീസ് സംഘം വീട്ടിലെത്തിയതെന്ന് അനീഷ് പറയുന്നു. മധുബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം വീട് പൂർണമായും തല്ലിപ്പൊളിച്ചുവെന്ന് ഡിവൈഎഫ്ഐ നേതാവ് ആരോപിച്ചു. വീട്ടിൽ നിന്നും വസ്ത്രം പോലും ഇടാൻ അനുവദിക്കാതെയാണ് പൊലീസ് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ട് പോയത്. പൊലീസ് വാഹനത്തിൽ വച്ചും സ്റ്റേഷനിൽ വച്ചും മധുബാബു അതിക്രൂരമായി മർദിച്ചു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് അടക്കം പരാതി നൽകിയിരുന്നുവെന്നും അനീഷ് പ്രമാടം ന്യൂസ് മലയാളത്തോട് പറഞ്ഞു.
തൊടുപുഴ ഡിവൈഎസ്പി ആയിരിക്കെ 2022ല്‍ മധുബാബു ക്രൂരമായി മർദിച്ചു എന്നാണ് മുരളീധരന് എന്ന വ്യക്തിയും രംഗത്തെത്തിയിട്ടുണ്ട്. പരാതി നൽകിയിട്ടും ഇടപെടൽ ഉണ്ടായില്ലെന്നും കേസ് ഒത്തുതീർക്കാൻ പലരും ശ്രമം നടത്തിയെന്നും തൊടുപുഴ സ്വദേശി ആരോപിക്കുന്നു. മുരളീധരന് നേരെ മധു അസഭ്യം വർഷം ചൊരിയുന്നതിന്റെയും ഇയാളെ തല്ലുന്നതിന്റെയും ശബ്ദരേഖ ന്യൂസ് മലയാളത്തിന് ലഭിച്ചു.
നേരത്തെ, സമാനമായ രീതിയില്‍ മധുബാബുവിനെതിരെ കസ്റ്റഡി മർദന ആരോപണവുമായി എസ്എഫ്ഐ പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റും രംഗത്തെത്തിയിരുന്നു. യുഡിഎഫ് ഭരണകാലത്ത് പൊലീസിൽ നിന്നും നേരിട്ട ക്രൂരപീഡനം വിശദീകരിച്ച് എസ്എഫ്ഐ മുന്‍ നേതാവ് ജയകൃഷ്ണൻ തണ്ണിത്തോടാണ് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചത്. മധുബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസുകാർ തന്റെ കാലിന്റെ വെള്ള അടിച്ചു പൊട്ടിച്ചുവെന്നും ചെവിയുടെ ഡയഫ്രം തകർത്തുവെന്നുമാണ് ജയകൃഷ്ണൻ കുറിപ്പില്‍ പറഞ്ഞിരുന്നത്. പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ജയകൃഷ്ണന്‍ ആരോപിച്ചിരുന്നു.
അതേസമയം, ജയകൃഷ്ണൻ തണ്ണിത്തോടിന് പൊലീസ് മർദനമേറ്റ സംഭവത്തിൽ പത്തനംതിട്ട എസ്പി ആയിരുന്ന ജി. ഹരിശങ്കർ ഡിജിപിക്ക് അയച്ച റിപ്പോർട്ടില്‍ മധുബാബുവിനെതിരെ നടപടിക്ക് ശുപാർശ ചെയ്തിരുന്നു. പരാതിക്കാരനെ ക്രൂരമായി സിഐ മധുബാബു ദേഹോപദ്രവം ഏൽപ്പിച്ചതായാണ് റിപ്പോർട്ടിലെ കണ്ടെത്തല്‍.
സിഐ മധുബാബു അധികാര ദുർവിനിയോഗവും അച്ചടക്കലംഘനവും നടത്തിയെന്നുമായിരുന്നു ജി. ഹരിശങ്കറിന്റെ കണ്ടെത്തല്‍. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ മധുബാബു ആവർത്തിച്ച് ചെയ്യുന്നു. പൊലീസ് സേനയുടെ സൽപ്പേരിന് കളങ്കം ഉണ്ടാക്കിയെന്നും അച്ചടക്കനടപടി സ്വീകരിക്കണമെന്നുമാണ് റിപ്പോർട്ടില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതില്‍ പിന്നീട് നടപടികളൊന്നും തന്നെയുണ്ടായില്ല.