തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതിയിൽ റെയ്‌ഡ് നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കണ്ടാൽ അറിയാവുന്ന 300 പേർക്കെതിരെ കേസെടുത്ത് മ്യൂസിയം പൊലീസ്. ഇഡി അസിസ്റ്റൻ്റ് ഡയറക്ടർ വി. സാനന്ത് റെഡിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
കേസുമായി ബന്ധപ്പെട്ട് എഫ്ഐആറിൽ ഗുരുതര വകുപ്പുകളാണ് ചേർത്തിരിക്കുന്നത്. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമണം നടത്തിയതെന്നും എഫ്ഐആറിലുണ്ട്. ഉദ്യോഗസ്ഥനെ വടി കൊണ്ട് അടിച്ച് കൈക്ക് പരിക്കേൽപ്പിച്ചു, വാഹനം ഓടിച്ച ഡ്രൈവറെ കൊല്ലാൻ ശ്രമിച്ചു, മൂന്നുലക്ഷം രൂപയുടെ നാശനഷ്ടം വരുത്തി എന്നിങ്ങനെയാണ് എഫ്ഐആറിലുള്ളത്.
ആക്രമണവുമായി ബന്ധപ്പെട്ട് വൈകിട്ടോടെ അഞ്ച് സിപിഐഎം പ്രവർത്തകരാണ് പൊലീസ് പിടിയിലായത്. പാളയം ഏരിയ കമ്മിറ്റി ഓഫീസിന് സമീപം വച്ചാണ് ഇവരെ പിടികൂടിയത്. അന്വേഷണ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തിൽ പ്രതികളെ വിട്ടുകിട്ടണമെന്ന് സിപിഐഎം നേതാക്കളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പാർട്ടി ഓഫീസിൽ കയറി പിടികൂടാൻ ആകില്ലെന്ന് നേതാക്കൾ വ്യക്തമാക്കിയിരുന്നു. പിന്നിട് നേതാക്കൾ പ്രവർത്തകരെ വിട്ടു നൽകുകയായിരുന്നുവെന്നാണ് സൂചന. പിന്നീടാണ് പ്രവർത്തകർ പിടിയിലായത്. നിഥിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹിൻ എന്നിവരാണ് പൊലീസ് പിടിയിലായത്. ആറ്റുകാൽ മുൻ കൗൺസിലർ ഉണ്ണി ഉടൻ കീഴടങ്ങുമെന്നാണ് വിവരം.