എടയാർ തീപിടിത്തം Source: News Malayalam 24x7
KERALA

എടയാർ തീപിടിത്തം: സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തൽ; സി.ജി. ലൂബ്രിക്കേഷൻ കമ്പനിയുടെ ലൈസൻസ് റദ്ദാക്കി

കമ്പനിയ്ക്ക് ഉണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയെന്നാണ് കണ്ടെത്തൽ...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: കളമശേരി എടയാർ വ്യവസായ നിലയത്തിലെ തീപിടുത്തത്തിൽ സി.ജി. ലൂബ്രിക്കേഷൻ കമ്പനിയുടെ ലൈസൻസ് റദ്ദാക്കി ഫാക്ടറീസ് ആൻഡ് ബോയ്‌ലർ വിഭാഗം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഫാക്ടറിയുടെ പ്രവർത്തനം പൂർണമായി തടഞ്ഞു. കമ്പനിയ്ക്ക് ഉണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയെന്നാണ് കണ്ടെത്തൽ.

രണ്ട് വർഷം കൂടുമ്പോൾ നടത്തേണ്ട സുരക്ഷാ പരിശോധന കമ്പനി നടത്തിയില്ല, ബോയ്‌ലർ അടക്കമുള്ള ഉപകരണങ്ങൾക്ക് പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്നും കണ്ടെത്തി. സംഭവത്തെ തുടർന്ന് മേഖലയിൽ കർശന പരിശോധന നടത്താനും തീരുമാനമായി.

കഴിഞ്ഞ ദിവസം എടയാര്‍ വ്യവസായ മേഖലയിലെ കരിയോയിൽ സംസ്കരണ യൂണിറ്റിലുണ്ടായ തീപിടുത്തത്തിൽ കമ്പനിയിലെ തൊഴിലാളിയായ ബിഹാര്‍ സ്വദേശി ശത്രുഘ്ജ്ഞൻ മരിച്ചിരുന്നു. തൊഴിലാളിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് കളക്ടർ കഴിഞ്ഞ ദിവസം നിർദേശം നൽകി. മരിച്ച തൊഴിലാളിയുടെ മക്കളുടെ പഠന ചെലവ് കമ്പനി ഏറ്റെടുക്കണമെന്നും ഭാര്യക്ക് സമ്മതമെങ്കിൽ ജോലിയും നൽകണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

യൂണിറ്റിലുണ്ടായിരുന്ന മുപ്പതോളം തൊഴിലാളികൾ പെട്ടെന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. വാൽവ് ഓഫാക്കാനായി അകത്തേക്ക് കയറിയ ശത്രുഘ്ജ്ഞൻ മാത്രം അഗ്നിബാധയ്ക്കുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു.

SCROLL FOR NEXT