തൃശൂർ: കൊടകരയിൽ എട്ട് വയസുകാരൻ വീടിനുള്ളിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. പാമ്പ് കടിയേറ്റാണ് മരണമെന്ന് സ്ഥിരീകരണം. മരണം പാമ്പിന്റെ വിഷം ഉള്ളിൽ ചെന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. സിൽജോയുടെ മകൻ ആൽജോ ആണ് മരിച്ചത്. കുട്ടി മരണപ്പെട്ടതിന് പിന്നാലെ സംശയങ്ങളും ദുരൂഹതയും ഉണ്ടായിരുന്നു. ആൽജോയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. പാമ്പുകടിയേറ്റ ആൽജോയുടെ സഹോദരൻ ആനോഷ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
ഇന്നലെയാണ് കാവുങ്ങൽ സ്വദേശി സിൽജോയുടെ മകൻ ആൽജോ മരിച്ചത്. അവശനിലയിൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ ആദ്യം ഭക്ഷ്യവിഷബാധയാണ് എന്നായിരുന്നു കുടുംബം അറിയിച്ചത്. തുടർന്ന് ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിൽ വിഷം ഉള്ളിൽ ചെന്നതിൻ്റെ ലക്ഷണങ്ങളും കാലിൽ മുറിപ്പാടുകളും കണ്ടെത്തി. തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ വീട്ടിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ കിടപ്പുമുറിയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു.
കടമ്പോട് എഎൽപി സ്കൂളിലെ വിദ്യാർഥികളാണ് മരിച്ച ആൽജോയും സഹോദരൻ അനോഷും.