Source: Social Media
KERALA

ബലാത്സംഗക്കേസ്: എൽദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടു

കഴിഞ്ഞ ദിവസം പരാതിക്കാരി കോടതി വിസ്താരത്തിനിടെ എൽദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പറഞ്ഞിരുന്നു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളി കുറ്റവിമുക്തൻ. നെയ്യാറ്റിൻകര കോടതിയുടേതാണ് നടപടി. കഴിഞ്ഞ ദിവസം പരാതിക്കാരി കോടതി വിസ്താരത്തിനിടെ എൽദോസ് കുന്നപ്പിള്ളി തന്നെ  പീഡിപ്പിച്ചിട്ടില്ലെന്ന് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് എൽദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടത്.

2022 സെപ്റ്റംബര്‍ 28-നാണ് പെരുമ്പാവൂര്‍ എംഎല്‍എയായിരുന്ന എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ അധ്യാപിക പരാതി നല്‍കിയത്. അതിജീവിതയെ എൽദോസ് കുന്നപ്പിള്ളി ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി. അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത്. 2022 ജൂലൈ 4-നായിരുന്നു ആദ്യ സംഭവം. തുടര്‍ന്ന് തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വച്ചും ബലാത്സംഗം ചെയ്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

പരാതി പിന്‍വലിച്ചാല്‍ 30 ലക്ഷം രൂപ നല്‍കാമെന്ന് എൽദോസ് വാഗ്ധാനം ചെയ്തിരുന്നുവെന്നും പിന്നീട് യുവതി വെളിപ്പെടുത്തിയിരുന്നു. പീഡന ആരോപണം നിലനിൽക്കുന്നതിനാൽ ഈ നിയമസഭ തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നിഷേധിച്ചിരുന്നു.

അതേസമയം, കുറ്റവിമുക്തനാക്കിയതിൽ കുടുംബത്തോടും ഒപ്പം നിന്നവരോടും സ്നേഹിതരോടും നന്ദി പറയുന്നു എന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. കോടതിയിലും നീതിന്യായ വ്യവസ്ഥിതിയിലും എനിക്ക് വിശ്വാസമുണ്ട്. കുറ്റവിമുക്തനാകും എന്ന് ആദ്യമേ പറഞ്ഞ ആളാണ് ഞാൻ എന്നും എൽദോസ് കുന്നപ്പിള്ളി വ്യക്തമാക്കി. സ്ഥാനാർഥിത്വത്തിൽ പാർട്ടി അനീതി കാണിച്ചു എന്ന് ഒരിക്കലും പറയില്ല. പാർട്ടി മാറി നിൽക്കാൻ പറയുമ്പോൾ മാറിനിൽക്കാൻ ഉത്തരവാദിത്തപ്പെട്ട ആളാണ് ഞാൻ. സീറ്റ് നിഷേധിക്കപ്പെട്ടാലും എനിക്ക് പാർട്ടിയാണ് വലുതെന്നും എൽദോസ് കുന്നപ്പിള്ളി കൂട്ടിച്ചേർത്തു.

SCROLL FOR NEXT