Tejashwi Yadav Source: X
KERALA

തേജസ്വി യാദവിൻ്റെ റാലിക്ക് അനുമതിയില്ല; ബിഹാറിൽ നാടകീയ നീക്കങ്ങൾ

ആഭ്യന്തരമന്ത്രി അമിത്ഷായുടെ റാലി നടക്കുന്നത് ചൂണ്ടികാട്ടിയാണ് കമ്മീഷൻ്റെ നടപടി.

Author : ന്യൂസ് ഡെസ്ക്

പാറ്റ്ന: പ്രമുഖ മുന്നണികൾ തെരഞ്ഞെടുപ്പ് പ്രചാരണം ഊർജിതമാക്കുന്നതിനിടെ ബിഹാറിൽ നാടകീയ നീക്കങ്ങൾ ഖഗേരിയിൽ നടത്താനിരുന്ന ആർഡെജി അധ്യക്ഷൻ തേജസ്വി യാദവിൻ്റെ റാലിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചു. ആഭ്യന്തരമന്ത്രി അമിത്ഷായുടെ റാലി നടക്കുന്നത് ചൂണ്ടികാട്ടിയാണ് കമ്മീഷൻ്റെ നടപടി. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇരുമുന്നണികളും സജീവ പ്രചാരണത്തിലാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷായും ബിഹാറിലെത്തി. ഖഗേരിയ ജില്ലയിൽ അമിത്ഷായുടെ റാലിക്ക് കളമൊരുക്കാന്‍ ആര്‍ജെഡി അധ്യക്ഷന്‍ തേജസ്വി യാദവിന്‍റെ തെരഞ്ഞെടുപ്പ് റാലിയുടെ അനുമതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയെന്ന് ആരോപണമുയര്‍ന്നു. രണ്ട് റാലികളുടെയും സമയം സംബന്ധിച്ചുള്ള പ്രശ്മം ചൂണ്ടികാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. റാലി റദ്ദാക്കിയത് ഏകാധിപത്യത്തിന് ഉദാഹരമാണെന്നും ഇതിനെതിരെ പോരാടുമെന്നും തേജസ്വി മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ മഹാസഖ്യത്തിന് തിരിച്ചടിയായി ആർജെഡി മുന്‍ വനിതാ വിഭാഗം അധ്യക്ഷ പ്രതിമ കുശ്വാഹ ഇന്ന് ബിജെപിയിൽ ചേർന്നു.

ഛഠ് പൂജ തുടങ്ങിയതോടെ രാജ്യത്തിനകത്തും പുറത്തും ജോലി ചെയ്യുന്ന ബിഹാറുകാര്‍ മടങ്ങിയെത്തി തുടങ്ങിയിട്ടുണ്ട്. ഛഠ് പൂജ ദിനമായ 28 ന് ഇൻഡ്യ സഖ്യം സംയുക്ത പ്രകടനപത്രിക പുറത്തിറക്കും. കഴിഞ്ഞദിവസങ്ങളിൽ ആർജെഡി നേതാവ് തേജസ്വി യാദവ് നടത്തിയ പ്രഖ്യാപനങ്ങൾ സംയുക്ത പ്രകടന പത്രികയിലും ഉണ്ടാകും. തേജസ്വി യാദവും രാഹുൽ ഗാന്ധിയും സംയുക്തറാലികളിലും പങ്കെടുക്കും. മുന്നണികള്‍ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങളും തുടരുകയാണ്. ആർജെഡി മുസ്ലീം പ്രാതിനിധ്യം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടു എന്നാരോപിച്ച് എൽജെപി അധ്യക്ഷൻ ചിരാഗ് പസ്വാനും രംഗത്തെത്തി. 2005 ൽ തൻ്റെ പിതാവ് രാം വിലാസ് പാസ്വാൻ മുസ്ലീം മുഖ്യമന്ത്രിയെ ഉയര്‍ത്തികാട്ടിയപ്പോള്‍ അതിനെ പിന്തുണയ്ക്കാൻ ആർജെഡിക്കായില്ലെന്ന് ചിരാഗ് പസ്വാൻ എക്സിൽ കുറിച്ചു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്ന മഹാസഖ്യത്തിന്റെ ഔദ്യോഗിക പ്രചരണത്തിന് 27 ന് തുടക്കമാകും. പ്രചരണം ശക്തമായതോടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്ത എൻഡിഎ സഖ്യത്തെ കടന്നാക്രമിച്ചാണ് തേജസ്വിയുടെ പ്രചരണം. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഒക്ടോബർ 30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ബിഹാറിലെത്തുമെന്ന് ബിഹാർ ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി. മോത്തിപൂരിലെയും മുസാഫർപൂരിലെയും റാലിക്ക് മോദിക്ക് നേതൃത്വം നൽകും.

SCROLL FOR NEXT