ഡൽഹി: കടക്കെണിയിലായ അദാനി വ്യവസായത്തെ സഹായിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. കടവും കേസുമായി വലയുന്ന ഗൗതം അദാനിയെ രക്ഷിക്കാന്‍ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്‍ നിക്ഷേപത്തെയാണ് (എല്‍ഐസി) മോദി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നത്. അദാനി കമ്പനികളിലേക്ക് എല്‍ഐസിയില്‍നിന്ന് 3.9 ബില്യൺ ഡോളർ നിക്ഷേപിക്കാനാണ് നീക്കമെന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യഘട്ട നിക്ഷേപം ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്താരാഷ്ട്ര തലത്തിൽ തിരിച്ചടി നേരിടുകയും രാജ്യാന്തര സഹായം ലഭിക്കാത്തതുമായ സാഹചര്യത്തിലാണ് അദാനിയെ രക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.
അദാനിയുടെ ബിസിനസുകളിലേക്ക് ഏകദേശം 3.9 ബില്യൺ ഡോളർ നിക്ഷേപം എത്തിക്കുന്നതിനുള്ള നീക്കം കഴിഞ്ഞ മെയ് മാസത്തിൽ തന്നെ അധികൃതർ മുന്നോട്ടുവച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തമാക്കുന്ന രേഖകൾ വാഷിംഗ്‌ടൺ പോസ്റ്റ് പുറത്തുവിട്ടു. നിലവിലുള്ള ബാധ്യതകൾ പരിഹരിക്കുന്നതിനായി അദാനിയുടെ തുറമുഖ അനുബന്ധ സ്ഥാപനം ഒരു ബോണ്ട് ഇഷ്യുവിലൂടെ ഏകദേശം 585 മില്യൺ ഡോളർ സമാഹരിക്കേണ്ടി അതേ സമയമാണ് മോദി സർക്കാർ ഈ സാഹായ പദ്ധതി ഒരുക്കിയത്. അദാനി ഗ്രൂപ്പിന് വേണ്ട നിക്ഷേപം എൽഐസിയിൽ നിന്ന് നൽകാനുള്ള നിർദേശം ആ സമയത്ത് തന്നെ മുന്നോട്ടു വച്ചിരുന്നു. എന്നാൽ തീരുമാനം പൊതുഫണ്ടുകളുടെ ദുരുപയോഗമാണെന്ന് വിമർശനം ഉയർന്നിരുന്നു.
എൽഐസിയിൽ നിന്നും രാജ്യത്തെ ധനകാര്യ മന്ത്രാലയത്തിന്റെ ഒരു ശാഖയായ ഇന്ത്യൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസിൽ (ഡിഎഫ്എസ്) നിന്നുമുള്ള രേഖകൾ, ആ ഏജൻസികളിലെ നിലവിലുള്ളതും മുൻകാല ഉദ്യോഗസ്ഥരുമായും അദാനി ഗ്രൂപ്പ് ധനകാര്യത്തെക്കുറിച്ച് പരിചയമുള്ള മൂന്ന് ഇന്ത്യൻ ബാങ്കർമാരുമായും നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. "കേന്ദ്ര സർക്കാർ അദാനിയെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നുണ്ട്. അദാനി ഗ്രൂപ്പിന് ദോഷമോ പ്രതിസന്ധിയോ വരാൻ അവർ അനുവദിക്കില്ല" എന്നാണ് മുംബൈ ആസ്ഥാനമായുള്ള ഇന്ത്യൻ കോർപ്പറേറ്റ് ധനകാര്യത്തിലെ സ്വതന്ത്ര വിദഗ്ദ്ധനായ ഹെമീന്ദ്ര ഹസാരി ഈ വിഷയത്തെക്കുറിച്ച് പറഞ്ഞത്.
എന്നാൽ കാര്യങ്ങൾ വെളിപ്പെടുത്തിയ പലരും രാജ്യത്തെ അധികാരികളെയും, ഇതുമായി ബന്ധപ്പെട്ട് സംഭവിക്കാവുന്ന പ്രത്യാഘാതങ്ങളേയും ഭയന്ന് വ്യക്തി വിവരങ്ങൾ മറച്ചുവച്ചാണ് സംസാരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. എൽഐസി ഫണ്ടുകൾ വഴിതിരിച്ചുവിടാനുള്ള സർക്കാർ പദ്ധതികളിൽ പങ്കുണ്ടെന്ന വാർത്ത നിഷേധിച്ചാണ് അദാനി ഗ്രൂപ്പ് പ്രതികരിച്ചത്. എൽഐസി ഒന്നിലധികം കോർപ്പറേറ്റ് ഗ്രൂപ്പുകളിൽ നിക്ഷേപം നടത്തുന്നുണ്ട്. അദാനിക്ക് മുൻഗണന നൽകുന്നു എന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. മാത്രമല്ല ഗ്രൂപ്പിന്റെ പോർട്ട്‌ഫോളിയോയിൽ നിന്ന് എൽഐസി വരുമാനം നേടിയിട്ടുണ്ടെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.
രാജ്യത്തെ ഏറ്റവും പ്രമുഖരും രാഷ്ട്രീയമായി നല്ല സ്വാധീനമുള്ളവരുമായ ശതകോടീശ്വരന്മാരിൽ ഒരാളാണ് അദാനി. ഇന്ത്യയിലെ നികുതിദായകരുടെ പണം അദാനിയുടെ ഗ്രൂപ്പിലേക്ക് തിരിച്ചുവിടാനുള്ള ഭരണകർത്താക്കളുടെ പദ്ധതിയുടെ ഒരു ഭാഗം മാത്രമാണിതെന്ന് രേഖകളും റിപ്പോർട്ടുകളും വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥർ വരെ അദാനിയുടെ സ്വാധീനത്തിൻ കീഴിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ഇതിലൂടെ വ്യക്തമാകുന്നു.
കൽക്കരി ഖനികൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഹരിത ഊർജ്ജ സംരംഭങ്ങൾ എന്നിങ്ങനെ വിശാലമായ ബിസിനസ് സാമ്രാജ്യത്തിനുടമയാണ് അദാനി. എന്നാൽ അദാനിക്കെതിരെ യുഎസ് അധികൃതർ കൈക്കൂലി, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയിരുന്നു. അതോടെ കൂടാതെ വായ്പയ്ക്കായി നോക്കിയിരുന്ന നിരവധി പ്രമുഖ അമേരിക്കൻ, യൂറോപ്യൻ ബാങ്കുകൾ അദാനിയെ സഹായിക്കാൻ മടികാണിച്ചു. ഈ സാഹചര്യത്തിലാണ് മോദി സർക്കാരിന്റെ ഇടപെടൽ. ജനങ്ങൾക്ക് ജീവിത സുരക്ഷാ പദ്ധതി ഉറപ്പാക്കാൻ പ്രവർത്തിക്കുന്ന സർക്കാർ നിയന്ത്രിത സ്ഥാപനമായ എൽഐസിയി നിന്നാണ് അദാനിക്കായി കേന്ദ്രം നിക്ഷേപം നൽകാൻ ഒരുങ്ങുന്നത്.