തിരുവനന്തപുരം: കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസിനെതിരെ മുൻ ഡിസിസി അധ്യക്ഷൻ കെ.സി. അബു. തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിനെ നിയമിക്കാൻ കഴിയില്ലല്ലോ എന്നും പി.എം. നിയാസ് ഉയർത്തിയത് അനാവശ്യ വിവാദമാണെന്നും കെ.സി. അബു പറഞ്ഞു.
ഉയർന്ന പദവികളിൽ നിയമനം നടത്തുമ്പോൾ നേരത്തെയും കെപിസിസിയിലുള്ളവരോട് ചർച്ച നടത്തിയിട്ടില്ല. വി.ഡി. സതീശൻ സർക്കാരിൻ്റേത് നല്ല തുടക്കമാണ്. ഈ സമയത്ത് ആവശ്യമില്ലാത്ത വിവാദം ഉണ്ടാക്കുന്നത് ശരിയല്ല. ഓരോരുത്തരുടെ മാനസികാവസ്ഥയിൽ കാണിക്കുന്ന വികൃതിയാണിത്. തന്നെക്കാൾ എത്രയോ കാലം കഴിഞ്ഞു വന്ന നാലഞ്ചു പേർ എംഎൽഎയായത് ഉൾക്കൊള്ളാൻ ഉള്ള ബുദ്ധിമുട്ട് തനിക്ക് മനസ്സിലാകും. ആ ബുദ്ധിമുട്ട് തനിക്കുമുണ്ട്. അത്തരം കുഴപ്പം കൊണ്ട് പറയുന്ന കാര്യമായിട്ടാണ് നിയാസിൻ്റെ പ്രസ്താവനയെ താൻ കാണുന്നത് എന്നും കെ.സി. അബു പറഞ്ഞു.
പി.എം. നിയാസ് മത്സരിക്കാത്തതാണ് ചാലപ്പുറം ഡിവിഷൻ ബിജെപിക്ക് കിട്ടാൻ കാരണം. ഒരു മണ്ഡലം പ്രസിഡൻ്റ് റിബൽ ആയതുകൊണ്ടാണ് ചാലപ്പുറം നഷ്ടപ്പെട്ടത്. പി.എം. നിയാസ് അവിടെ മത്സരിച്ചിരുന്നുവെങ്കിൽ അയ്യൂബ് അവിടെ റിബൽ ആകുമായിരുന്നില്ല. കോഴിക്കോട് മേയറുടെ കൊടിവെച്ച കാറിൽ സഞ്ചരിക്കാനുള്ള അവസരം നിയാസ് കളഞ്ഞുകുളിച്ചതാണ്. കോൺഗ്രസുകാർക്ക് അനാവശ്യ വിവാദത്തിൽ താൽപ്പര്യമില്ല. പത്തുവർഷത്തിന് ശേഷം ഭരണം ലഭിച്ചിരിക്കുകയാണ്. അതിനപ്പുറം വലിയ പദവികൾ കൈപ്പിടിയിൽ ഒതുക്കാനുള്ള സമയമല്ല ഇതെന്നും കെ.സി. അബു കൂട്ടിച്ചേർത്തു.