എറണാകുളം: ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെയും, സീറോ മലബാർ സഭ നേതൃത്വത്തെയും തള്ളി എറണാകുളം അങ്കമാലി അതിരൂപത വൈദിക സമിതി. ആരാധനാക്രമ തർക്കത്തിൽ പോപ്പുലർ ഫ്രണ്ട് ഇടപെട്ടു എന്ന മാർച്ച് ബിഷപ്പ് ആൻഡ്രൂസിൻ്റെ പ്രസ്താവനയും അതിനെ പിന്തുണച്ച സീറോ മലബാർ സഭ വാർത്താക്കുറിപ്പും സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാൻ കല്ലുവെച്ച നുണകളാണെന്ന് വൈദിക സമിതി സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു. ദീപികയിൽ വന്ന അഭിമുഖം ആടിനെ പട്ടിയാക്കുന്നതും പട്ടിയെ പേപ്പട്ടി ആക്കുന്നതുമായ അധാർമിക ശൈലിയാണ്. ആൻഡ്രൂസ് മെത്രാൻ്റേത് വർഗീയ ധ്രുവീകരണത്തിന് ഇടയാക്കുന്ന പ്രസ്താവനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏതു ഉദ്യോഗസ്ഥനാണ് ഇത്തരത്തിൽ ഒരു വിവരം നൽകിയതെന്ന് മാർ താഴത്ത് വ്യക്തമാക്കണമെന്നും ഫാദർ കുര്യാക്കോസ് മുണ്ടാൻ ആവശ്യപ്പെട്ടു. മുമ്പ് ഇതേ വിഷയത്തിൽ ആർച്ച് ബിഷപ്പ് താഴത്തിലിനോട് തെളിവ് ചോദിച്ചപ്പോൾ ഇതിനൊക്കെ തെളിവ് നൽകാൻ കഴിയുമോ മുണ്ടാടാ എന്നായിരുന്നു ആർച്ച് ബിഷപ്പിൻ്റെ മറുപടി എന്നും, പോപ്പുലർ ഫ്രണ്ട് മെത്രാന്മാരെ ആണോ സ്വാധീനിച്ചത് എന്നും വൈദിക സമിതി സെക്രട്ടറിയുടെ ചോദിച്ചു. എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തിൽ വൈദിക സമിതി സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടാടൻ എഴുതിയ ലേഖനത്തിലാണ് ഈ പരാമർശങ്ങളുള്ളത്.
സിറോ മലബാർ സഭയിലെ ആരാധനാക്രമത്തിൽ അടക്കം പോപ്പുലർ ഇടപെടൽ നടന്നുവെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു മാർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന് അഭിമുഖം. അന്ന് മാർ താഴത്ത് ഭാരതത്തോലിക്കാ മെത്രാൻ സമിതിയുടെ തലവനും, സിറോ മലബാർ സഭയുടെ പെർമനൻ്റ് അംഗവുമാണ്. ഒപ്പം കുർബാന കൊടുമ്പിരി കൊണ്ടിരുന്ന നാളുകളിൽ എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ കൂടിയായിരുന്നു. തൃശൂർ അതിരൂപതയുടെ മെത്രാപ്പോലീത്ത കൂടിയായ മാർ താഴത്തിൻ്റെ പ്രസ്താവന സഭയുടെ ഉന്നതസ്ഥാനത്ത് ഇരിക്കുന്ന ഒരാളുടെ ഉത്തരവാദിത്വ പൂർണമായ പ്രസ്താവനയായാണ് സഭാ സമൂഹം വിലയിരുത്തിയത്.