KERALA

നിപ ബാധ: "എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും"; മുരളീധരന്റെ പഴയ പ്രസംഗം ഓർമിപ്പിച്ച് വീണാ ജോർജ്

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുരളീധരൻ നടത്തിയ പ്രസംഗം പലരും അയച്ചു തന്നെന്നാണ് വീണാ ജോർജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം; സംസ്ഥാനത്തെ നിപ ബാധയുമായി ബന്ധപ്പെട്ട ആരോഗ്യമന്ത്രിയുടെ ഉന്നതതല യോഗം പൂർത്തിയായി. ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും രോഗവ്യാപനവും മരണവും ഉണ്ടാകില്ലെന്നും യോഗം വിലയിരുത്തി. കൂടുതൽ ആളുകളിലേക്ക് രോഗം പടരാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളാനും യോഗത്തിൽ തീരുമാനമായെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. അതേ സമയം നിപ ബാധയിൽ ആരോഗ്യമന്ത്രി കെ. മുരളീധരന് എതിരെ ഒളിയമ്പുമായി മുൻമന്ത്രി വീണാ ജോർജും രംഗത്തെത്തി.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുരളീധരൻ നടത്തിയ പ്രസംഗം പലരും അയച്ചു തന്നെന്നാണ് വീണാ ജോർജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയു’മെന്ന കെ. മുരളീധരന്റെ പരാമർശമാണ് സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും പ്രചരിക്കുന്നത്.‘കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിപയെക്കുറിച്ച് ഇന്നത്തെ ആരോഗ്യമന്ത്രി കെ. മുരളീധരൻ നടത്തിയ പ്രസംഗം ഇന്നു പലരും അയച്ചുതന്നു. അതിനെക്കുറിച്ച് ഇവിടെ ഒന്നും ഇവിടെ ഒന്നും എഴുതുന്നില്ല. ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ’ എന്നായിരുന്നു വീണാ ജോർജ് ഫേയ്സ്ബുക്കിൽ കുറിച്ചത്.

"എരണം കട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും. ഓണമാഘോഷിച്ചിട്ട് കാലം മറന്നു. ഇതുവരെ കേൾക്കാത്ത രോഗങ്ങൾ. വവ്വാൽ ആണത്രെ നിപ പരത്തുന്നത്. കെ. കരുണാകരനും എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും ഭരിച്ച കാലത്ത് വവ്വാൽ ഉണ്ടായിരുന്നില്ലേ ഈ നാട്ടിൽ. ഭരിക്കുന്നവൻ ശരിയല്ലാത്തതുകൊണ്ടാണ് ഇപ്പോൾ രോഗം പരക്കാൻ കാരണം."എന്നായിരുന്നു അന്ന് മുരളീധരൻ പ്രസംഗത്തിൽ പറഞ്ഞത്. സർക്കാർ നോക്കിയല്ല നിപയും കൊവിഡും വരുന്നതെന്ന് കെ.കെ. ശൈലജയും പ്രതികരിച്ചു.

അതേ സമയം സംസ്ഥാനത്ത് കൂടുതൽ ആളുകളിലേക്ക് രോഗം പടരാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. റെംഡിസിവിർ ഇൻജെക്ഷൻ മരുന്ന് കൂടുതലായി എത്തിക്കാനാണ് തീരുമാനം. സമ്പർക്കപട്ടികയിൽ ഉണ്ടാകാൻ സാധ്യതയുള്ളവരെ കണ്ടെത്താനും നിർദേശമുണ്ട്. നിലവിൽ രോഗിയുടെ സ്ഥിതി തൃപ്തികരമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ വ്യക്തമാക്കി.

SCROLL FOR NEXT