ചരക്കുനീക്കത്തിന് പുതിയ കവാടം തുറന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഫ്ലാഗ് ഓഫ് ചെയ്തതോടെ കയറ്റുമതി, ഇറക്കുമതി പ്രവർത്തനങ്ങൾക്ക് വിഴിഞ്ഞത്ത് തുടക്കമായി. യുഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ മിഷൻ സമുദ്രയ്ക്കും ചടങ്ങിൽ തുടക്കം കുറിച്ചു. അതേസമയം, മുഖ്യാതിഥിയായി ക്ഷണിച്ചിരുന്ന കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രിയും പിണറായി വിജയൻ അടക്കം പ്രതിപക്ഷം ഒന്നാകെ പരിപാടിയിൽ നിന്ന് വിട്ടുനിന്നു.
കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തിലെ സുവർണ അധ്യായമാണിതെന്ന് മുഖ്യമന്ത്രി വി.ഡി. സശീശന്‍ പറഞ്ഞു. അന്താരാഷ്ട്ര വാണിജ്യ-ലോജിസ്റ്റിക്സ് ഭൂപടത്തിൽ കേരളത്തെ മുൻനിരയിലെത്തിക്കുന്ന ചരിത്രപരമായ ഒരു നാഴികക്കല്ലാണിത്. തുറമുഖത്തെ റോഡ്-റെയിൽ ശൃംഖലകളുമായി പൂർണമായി ബന്ധിപ്പിച്ച് ചരക്കുനീക്കം കൂടുതൽ വേഗത്തിലും കാര്യക്ഷമവുമാക്കാനാണ് യുഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്. 'മിഷൻ സമുദ്ര' പദ്ധതിയിലൂടെ വിഴിഞ്ഞത്തിന് ചുറ്റുമുള്ള മാരിടൈം ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിനൊപ്പം വ്യവസായം, ലോജിസ്റ്റിക്സ്, കയറ്റുമതി, തൊഴിൽ മേഖലകളിൽ വലിയൊരു കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുകയാണ്. വിഴിഞ്ഞം വെറുമൊരു തുറമുഖമല്ല, ലോക വ്യാപാരത്തിലേക്ക് കേരളം തുറക്കുന്ന വലിയൊരു വാതിലും നമ്മുടെ നാടിന്റെ സുസ്ഥിര വികസനത്തിലേക്കുള്ള കരുത്തുറ്റ ചവിട്ടുപടിയാണ്. തുറമുഖങ്ങളെ മുഴുവൻ മാറ്റിയെടുക്കാൻ സ്വകാര്യ നിക്ഷേപങ്ങൾ ഉണ്ടാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇതുവരെ, കപ്പലുകളിലെ കണ്ടെയ്നറുകൾ കൊണ്ടുപോകുന്ന ട്രാൻഷിപ്പ്മെന്റായിരുന്നു വിഴിഞ്ഞത്ത് നടന്നിരുന്നത്. ഇനിമുതല്‍, കരമാർഗമുള്ള കയറ്റുമതിയും ഇറക്കുമതിയും സാധ്യമാകും. സ്പെയിനിലെ വലൻസിയയിലേക്കും ഇസ്താൻബൂളിലേക്കുമാണ് ആദ്യ യാത്ര. കേരളത്തിലെ ഇഡ്ഡലിയും സാമ്പാറും പഴംപൊരിയും ഇലയടയും കളിമണ്ണും ഉൾപ്പെടെയാണ് കൊണ്ടുപോകുന്നത്. ആദ്യ യാത്ര ഇരുപത്തിയെട്ടാം തീയതി വിഴിഞ്ഞത്തുനിന്ന് ആരംഭിക്കും. മറ്റ് തുറമുഖങ്ങൾ വഴി രണ്ടുമാസം എടുത്തിരുന്ന യാത്ര വിഴിഞ്ഞത്തുനിന്ന് 28 ദിവസം കൊണ്ട് പൂർത്തിയാക്കാനാകും. സമയവും സാമ്പത്തിക ലാഭവുമാണ് വിഴിഞ്ഞത്തു നിന്നുള്ള ചരക്ക് നീക്കത്തിന്റെ പ്രധാന നേട്ടം. എട്ട് വ്യവസായ ക്ലസ്റ്ററുകൾ, മൂന്ന് പുതിയ നഗരങ്ങൾ, സംസ്ഥാനത്തെ 600 കിലോമീറ്റർ നീളം വരുന്ന തീരപ്രദേശം എന്നിവ ഉൾക്കൊള്ളുന്നതാണ് മിഷൻ സമുദ്ര.
അതേസമയം, ചടങ്ങിൽ മുഖ്യാതിഥി ആകേണ്ട കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാളും പ്രതിപക്ഷ നേതാവായ പിണറായി വിജയനും ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തില്ല. പ്രധാനമന്ത്രി മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചതിനാലാണ് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാള്‍ പങ്കെടുക്കാതിരുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പടെ എൽഡിഎഫിന്റെ ഭാഗത്തുനിന്നും ഒരു പ്രതിനിധിയും ഉണ്ടായില്ല. നേമം എംഎൽഎയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടം എംഎൽഎ വി മുരളീധരന്‍, തിരുവനന്തപുരം മേയർ വി.വി രാജേഷ് എന്നിവരും പങ്കെടുക്കാതിരുന്നതോടെ, ഉദ്ഘാടന വേദിയിലെ ഇരിപ്പിടങ്ങൾ ഒഴിഞ്ഞു കിടന്നു. സദസ്സിലും വലിയ ആൾക്കൂട്ടം ഉണ്ടായിരുന്നില്ല. അദാനി കമ്പനിയെ പ്രതിനിധീകരിച്ച് പോർട്ട് സിഇഒ അശ്വിനി ഗുപ്തയും കേന്ദ്ര സർക്കാരിന്റെ ഭാഗമായി മാരിടൈം അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ ശ്യാം ജഗന്നാഥൻ ഐഎഎസും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.