വിദഗ്ദ സമിതി റിപ്പോർട്ട് Source: News Malayalam 24x7
KERALA

'തിരുവനന്തപുരം മെഡിക്കൽ കോളേജ് ഉപകരണക്ഷാമമെന്ന പരാതി ഡോ. ഹാരിസിന് മാത്രമല്ല'; വിദഗ്ധ സമിതി റിപ്പോർട്ട് പുറത്ത്

റിപ്പോർട്ടിന്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ഉപകരണക്ഷാമ പരാതി അറിയിച്ചത് ഡോക്ടർ ഹാരിസ് മാത്രമല്ലെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. ഡോ. ഹാരിസിനെ കൂടാതെ നാല് വകുപ്പ് മേധാവികളും ഉപകരണക്ഷാമത്തെക്കുറിച്ച് വിദഗ്ധസമിതിയെ അറിയിച്ചിരുന്നു. ആവശ്യപ്പെട്ടാൽ കൃത്യസമയത്ത് ഉപകരണങ്ങൾ ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.

ന്യൂറോളജി,ഗ്യാസ്ട്രോ ന്യൂറോ സർജറി,നെഫ്രോളജി വകുപ്പ് തലവന്മാരാണ് ഡോ. ഹാരിസിന്റെ നിലപാട് ആവർത്തിച്ച് വിദഗ്ധ സമിതിക്ക് മൊഴി നൽകിയത്. ഉപകരണങ്ങൾ പണിമുടക്കുന്നത് കാരണം ശസ്ത്രക്രിയകൾ മാറ്റാറുണ്ടെന്നും ഇവർ നൽകിയ മൊഴിയിൽ പറയുന്നുണ്ട്. യൂറോളജി വിഭാഗത്തിലെ രണ്ടാം യൂണിറ്റിലെ ഡോക്ടറും ഉപകരണങ്ങൾ കിട്ടുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ലിത്തോ ക്‌ളാസ്റ്റ് പ്രോബ് താൻ സ്വന്തമായി കരുതിയിട്ടുണ്ടെന്നും അതുകൊണ്ട് ശസ്ത്രക്രിയകൾ മുടങ്ങാറില്ലെന്നും യൂറോളജി വിഭാഗത്തിലെ ഡോക്ടർ പറഞ്ഞു.

എന്നാൽ സർക്കാർ വക അല്ലാത്ത മറ്റൊരു പ്രോബ് വകുപ്പിൽ ഉള്ള കാര്യം തനിക്ക് അറിയില്ലെന്നായിരുന്നു ഡോക്ടർ ഹാരിസ് നൽകിയ മൊഴി. അധികൃതരോട് പലവട്ടം പരാതി പറഞ്ഞിട്ടും കാര്യങ്ങൾ നടക്കാതായതിനാലാണ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചതെന്നും ഡോ.ഹാരിസ് വിദഗ്ധസമിതിക്ക് മൊഴി നൽകി.

അതേസമയം ഇത് സർവീസ് ചട്ടലംഘനം ആണെന്നാണ് വിദഗ്ധ സമിതി രേഖപ്പെടുത്തിയിട്ടുള്ളത്. സൂപ്രണ്ടിന് ചെലവഴിക്കാനാകുന്ന തുകയുടെ പരിധി കൂട്ടണമെന്നും ആശുപത്രിയുടെ ആവശ്യം കണ്ടറിഞ്ഞ് കളക്ടറുടെ ഓഫീസിലെ ഫയൽ നീക്കം വേഗത്തിലാക്കണം എന്ന ശുപാർശയും വിദഗ്ധസമിതി റിപ്പോർട്ടിലുണ്ട്.

ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ബി പത്മകുമാർ, കൊല്ലം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവി ഡോക്ടർ രഞ്ജു രവീന്ദ്രൻ, കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ പി.കെ. ജയകുമാർ, ആലപ്പുഴ മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം തലവൻ ഡോക്ടർ എസ്. ഗോമതി എന്നിവ അടങ്ങുന്ന സമിതിയാണ് ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറിയത്.

SCROLL FOR NEXT