KERALA

"രണ്ട് തൊഴിലാളികളുടെ തലയിലേക്കാണ് സ്ലാബ് തകര്‍ന്ന് വീണത്"; വലിയങ്ങാടിയിലെ അപകടത്തില്‍ ദൃക്‌സാക്ഷി

ശബ്ദം കേട്ടപാടെ തൊഴിലാളികള്‍ പുറത്തേക്ക് ഓടാന്‍ ശ്രമിച്ചതാണ് സ്ലാബിനുള്ളില്‍ കുടുങ്ങാന്‍ കാരണമെന്ന് ദൃക്‌സാക്ഷി പറഞ്ഞു.

Author : കവിത രേണുക

കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് വീണത് രണ്ട് തൊഴിലാളുകളുടെ തലയിലേക്കെന്ന് ദൃക്‌സാക്ഷി. ശബ്ദം കേട്ടയുടനെ തൊഴിലാളികള്‍ പുറത്തേക്ക് ഓടാന്‍ ശ്രമിച്ചതാണ് സ്ലാബിനുള്ളില്‍ കുടുങ്ങാന്‍ കാരണമെന്ന് ദൃക്‌സാക്ഷി പറഞ്ഞു.

"ശബ്ദം കേട്ടതോടെ പുറത്തേക്കോടി, ഓടിയില്ലായിരുന്നെങ്കില്‍ ഒന്നും പറ്റില്ലായിരുന്നു. അഞ്ച് പേര്‍ ഉണ്ടായിരുന്നു. ഒരാളുടെ കാല് കുടുങ്ങി. ഒരാളുടെ തലയിലേക്കാണ് വീണത്," ദൃക്‌സാക്ഷി പറഞ്ഞു.

പഴയ പാസ്‌പോര്‍ട്ട് ഓഫീസിന്റെ സ്ലാബ് ആണ് തകര്‍ന്ന് വീണത്. പൊളിച്ചു മാറ്റാനിരുന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. പരിക്കേറ്റവരെ ആദ്യം കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മൂന്ന് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. ജബ്ബാര്‍, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലെ സണ്‍ഷേഡ് ആണ് തകര്‍ന്നത്. അരി, ഗോതമ്പ് അടക്കമുള്ള ധാന്യപ്പൊടികള്‍ സൂക്ഷിക്കുന്ന ഗോഡൗണാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.

ലോഡ് കയറ്റുന്ന സമയത്താണ് അപകടമുണ്ടായത്. സമീപത്ത് ആളുകള്‍ വിശ്രമിക്കുന്നുണ്ടായിരുന്നു. ഇവര്‍ക്കടക്കമാണ് പരിക്ക് പറ്റിയത്.

SCROLL FOR NEXT