KERALA

"പൊലീസ് കള്ളക്കഥ മെനയുകയാണ്..." ചോറ്റാനിക്കരയിൽ 16കാരി മരിച്ച കേസിൽ അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം

സ്കൂളിലേക്ക് പോയ പെൺകുട്ടിയെ വീടിന് സമീപത്തെ കരിങ്കൽ ക്വാറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

Author : ലിൻ്റു ഗീത

എറണാകുളം: ചോറ്റാനിക്കരയിൽ 16കാരി മരിച്ച കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന ആരോപണവുമായി കുടുംബം. പൊലീസ് കള്ളക്കഥ മെനയുകയാണെന്ന് കുട്ടിയുടെ അച്ഛൻ ആരോപിച്ചു. സ്കൂളിലേക്ക് പോയ പെൺകുട്ടിയെ വീടിന് സമീപത്തെ കരിങ്കൽ ക്വാറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കൊറിയൻ സുഹൃത്തിൻ്റെ മരണത്തിൽ മനം നൊന്താണ് ജീവനൊടുക്കുന്നത് എന്നെഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു.

നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് കുട്ടിയുടെ ഫോൺ കഴിഞ്ഞദിവസം തുറന്നു പരിശോധിച്ചത്. എന്നാൽ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച കൊറിയൻ സുഹൃത്തിനെ പറ്റി ഒരു തെളിവും ഫോണിലില്ല. ഫോണിലെ ഇൻസ്റ്റഗ്രാം, വാട്ട്സ്ആപ്പ് ചാറ്റുകൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. കഴിഞ്ഞ 27നാണ് തിരുവാങ്കുളം ശാസ്താമുഗളിലെ പാറമടയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്കൂളിലേക്കു പോയ പ്ലസ്‍വൺ വിദ്യാർഥിനിയെ വീടിനടുത്തുള്ള പാറമടയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട കൊറിയക്കാരനായ ആൺ സുഹൃത്ത് മരിച്ചതിൽ മനംനൊന്ത് ജീവനൊടുക്കുന്നുവെന്ന കുറിപ്പായിരുന്നു കണ്ടെടുത്തത്. ശാസ്താംമുകളിനു സമീപം കക്കാട് വർഷങ്ങളായി പ്രവർത്തിക്കാതെ കിടക്കുന്ന പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 7.45നു ചോറ്റാനിക്കരയിലെ സ്കൂളിലേക്കു പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. പാറമടയുടെ കരയിൽ സ്കൂൾ ബാഗ് കണ്ടു നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണു വെള്ളത്തിൽ മൃതദേഹം കണ്ടത്.

ബുക്കിൽ നിന്നാണ് 2 പേജുള്ള ആത്മഹത്യക്കുറിപ്പ് പൊലീസിനു ലഭിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആൺ സുഹൃത്ത് കഴിഞ്ഞ 19നു മരിച്ചെന്നും ഇതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്നും കത്തിലുണ്ടെന്നു പൊലീസ് പറഞ്ഞു. എന്നാൽ കുട്ടി കബളിപ്പിക്കപ്പെട്ടതാണോ എന്ന സംശയവും പൊലീസിനുണ്ട്.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT