Source: Files
KERALA

'കായംകുളം താലൂക്ക് ആശുപത്രിയുടെ അനാസ്ഥ'; 42കാരിയുടെ മരണത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകാൻ കുടുംബം

കായംകുളം താലൂക്ക് ആശുപത്രി അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകാൻ ഒരുങ്ങുന്നത്

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: കായംകുളത്ത് പാമ്പു കടിയേറ്റ് 42കാരി മരിച്ചതിൽ പരാതി നൽകാൻ കുടുംബം. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സെലീനയുടെ കുടുംബം പരാതി നൽകും. കായംകുളം താലൂക്ക് ആശുപത്രി അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകാൻ ഒരുങ്ങുന്നത്.

പാമ്പുകടിയേറ്റ ഉടനെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ച സെലീനയ്ക്ക് ആശുപത്രി അധികൃതർ ആൻ്റി വെനം നൽകിയിരുന്നില്ല. ശരീരത്തിൽ പാമ്പുകടിയേറ്റ ലക്ഷണങ്ങൾ ഇല്ലായിരുന്നു എന്നായിരുന്നു കായംകുളം താലൂക്ക് ആശുപത്രി അധികൃതരുടെ വാദം. പാമ്പുകടിയേറ്റതിൻ്റെ വ്യക്തമായ ലക്ഷണങ്ങളില്ലാതെ ആൻ്റിവെനം നൽകാൻ സാധിക്കില്ലെന്നും അധികൃതർ പറഞ്ഞിരുന്നു. എന്നാൽ ആശുപത്രിയുടെ വാദം തള്ളുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ. സെലീനയുടെ മരണകാരണം പാമ്പുകടിയേറ്റ് തന്നെയാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

ഈ മാസം 23നാണ് ചേരാവള്ളി സ്വദേശി വടക്കേ തേപ്പിൽ സെലീന പാമ്പുകടിയേറ്റ് മരിച്ചത്. കൊറ്റുകുളങ്ങരയിൽ ബന്ധുവിൻ്റെ വിവാഹ സൽക്കാരത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. മകൾക്കൊപ്പം വാഹനം പാർക്ക് ചെയ്ത് ഇറങ്ങുന്നതിനിടെ കാലിൽ എന്തോ കടിച്ചതായി അനുഭവപ്പെടുകയായിരുന്നു. മകളും ബന്ധുക്കളും പാമ്പ് പോകുന്നതായി കണ്ടുവെന്ന് പറഞ്ഞിരുന്നു.

SCROLL FOR NEXT