തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ ജോണിനായുള്ള കോസ്റ്റൽ പൊലീസിൻ്റെ തിരച്ചിലിൽ കുടുംബത്തിന് കടുത്ത അതൃപ്തി. അഞ്ച് ദിവസമായിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് ജോണിൻ്റെ മകൻ ജിനിൻ ജോൺ പറഞ്ഞു.
കൃത്യസമയത്ത് കാലാവസ്ഥ മുന്നറിയിപ്പുകൾ നൽകുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായും ആരോപിച്ചു. മത്സ്യത്തൊഴിലാളികളുടെ ജീവനു വിലയില്ലേ എന്നു ജിനിൻ ചോദിച്ചു. കുടുംബം വിഴിഞ്ഞം മത്സ്യത്തൊഴിലാളി ഓഫീസിലെത്തി അതൃപ്തി അറിയിച്ചു.
ജോണിനായുള്ള തിരച്ചലിലിൽ ഗുരുതര വീഴ്ച ഫിഷറീസ് വകുപ്പിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിയെന്നാണ് ആരോപണം. അപകടം നടന്ന യഥാർത്ഥ സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നില്ല. അപകടത്തിൽപ്പെട്ട മറ്റ് മത്സ്യത്തൊഴിലാളികളെ തിരച്ചിലിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും പൊലീസ് തള്ളിയ പശ്ചാത്തലത്തിലാണ് കുടുംബം പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
ഇന്നലെ മത്സ്യത്തൊഴിലാളികൾ ആഴക്കടലിൽ സ്വന്തം നിലക്ക് പരിശോധന നടത്തേണ്ട അവസ്ഥ വന്നു. നാവികസേനയുടെ സഹായം തേടി എത്രയും പെട്ടെന്ന് രക്ഷാപ്രവർത്തനം ഊർജിതമാക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. പ്രാദേശികമായ കാലാവസ്ഥ മുന്നറിയിപ്പുകൾ ലഭ്യമാക്കാൻ സർക്കാർ ഇനിയെങ്കിലും ഇടപെടണമെന്നുമാണ് ആവശ്യം.